Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ട്രെയിനുകൾ...

​ട്രെയിനുകൾ മണിക്കൂറൂകൾ വൈകും; കോഴി​ക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം പൊട്ടിവീണ് ​ട്രെയിൻ ഗതാഗതം താറുമാറായി

text_fields
bookmark_border
​ട്രെയിനുകൾ മണിക്കൂറൂകൾ വൈകും; കോഴി​ക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം പൊട്ടിവീണ് ​ട്രെയിൻ ഗതാഗതം താറുമാറായി
cancel
camera_alt

റെയിൽവെ ട്രാക്കിൽ പൊട്ടിവീണ മരം

കോഴിക്കോട്/ആലുവ: കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി ട്രെയിൻ ഗതാഗതം താറുമാറായി. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലും ആലുവയിലുമാണ് മരം ട്രാക്കിലേക്ക് പൊട്ടി വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചത്.

കോഴിക്കോട് മൂന്നു മരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയിൽ പാകിയ ഷീറ്റും റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇപ്പോൾ ഒരുവശത്തേക്കുള്ള ട്രാക്കിൽ നിന്ന് മരങ്ങൾ നീക്കി. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് അടക്കം വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ ​സ്റ്റേഷനുകളിൽ നിര്‍ത്തിയിട്ടു. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്. കുണ്ടായിത്തോട് ഭാഗത്ത് ദേശീയ പാതയിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം -വെരാവൽ എക്സ്പ്രസ്സ്‌ 8 മണി മുതൽ എറണാകുളം നോർത്തിലും, തിരുവനന്തപുരം - മൈസൂർ എക്സ്പ്രസ്സ്‌ 8.45 മുതൽ എറണാകുളം സൗത്തിലും പിടിച്ചിട്ടു. തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വണ്ടികളും മണിക്കൂറുകൾ വൈകും.

അതിനിടെ, ട്രാക്കിലേക്ക് മരങ്ങൾ വ്യാപകമായി വീണ് ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഭൂ ഉടമകൾക്കെതിരെ റെയിൽവേ നടപടിക്കൊരുങ്ങി. അപകടകരമായി നിൽക്കുന്ന മരങ്ങൾ ട്രാക്കുകളിലും ഇലക്ട്രിക് ലൈനുകളിലും പതിച്ചുണ്ടാകുന്ന സംഭവങ്ങളിൽ ഉടമകളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. ഒപ്പം നിയമപരമായ നടപടിയുമുണ്ടാക്കും. ഇത്തരം മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിലാണ് റെയിൽവേയും നടപടി കടുപ്പിക്കുന്നത്.

ഗുരുവായൂർ-പൂങ്കുന്നം സെക്​ഷനിൽ തിങ്കളാഴ്ച പുലർച്ച അഞ്ചിന് മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ഇലക്ട്രിക് സംവിധാനങ്ങൾക്ക് നഷ്ടംവരികയും ചെയ്തിരുന്നു. ഈ മരം അപകടകരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും ഉടമയെ വിവരമറിയിക്കുകയും ചെയ്തിരുന്നെന്നാണ് റെയിൽവേ പറയുന്നത്. പൊതു സുരക്ഷക്കും ട്രെയിനുകളുടെ കൃത്യസമയ ഓട്ടത്തിനും ഭീഷണിയുയർത്തുന്ന നിരവധി മരങ്ങൾ ട്രാക്കിന് സമീപത്തായി പലയിടങ്ങളിലായുണ്ട്. ഇതിനായി പ്രത്യേകം സർവേ തന്നെ റെയിൽവേ നടത്തിയിരുന്നു. ഇത്തരം മരങ്ങൾ മുറിച്ചുനീക്കുന്നതിന് അതത് ജില്ല ഭരണകൂടങ്ങളുടെ സഹായം നേടാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം സൗത്ത്-എറണാകുളം ടൗൺ, അമ്പലപ്പുഴ-ആലപ്പുഴ, തിരുവല്ല യാർഡ് എന്നിവയുൾപ്പെടെ മിക്കയിടങ്ങളിലും കനത്ത മഴയിൽ തിങ്കളാഴ്ച മരങ്ങൾ ട്രാക്കിലേക്ക് കടപുഴകി. കൂടാതെ, വർക്കല-പറവൂർ സെക്​ഷനിൽ ഒരു മരം അപകടകരമായി ട്രാക്കിലേക്ക് ചാഞ്ഞതും ചങ്ങനാശ്ശേരി-ചിങ്ങവനം, ചാലക്കുടി-കറുകുറ്റി സെക്​ഷനുകളിൽ മരക്കൊമ്പുകൾ ട്രാക്കിലേക്ക് വീണതും ട്രെയിനുകൾ വൈകാനിടയായി. മരങ്ങളുടെ ചാഞ്ഞ കൊമ്പുകൾ നീക്കംചെയ്ത് പാത സുരക്ഷിതമാക്കിയാണ് സർവിസുകൾ സാധാരണ നിലയിലാക്കിയത്.

എറണാകുളത്തുനിന്ന് വൈകീട്ട് 6:50ന് പുറപ്പെടേണ്ട പുണെ ജങ്​ഷൻ പൂർണ എക്സ്പ്രസ് (11098) രണ്ടര മണിക്കൂർ വൈകി രാത്രി 9 .15നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്ന്​ തിങ്കളാഴ്ച രാത്രി 7.25 ന് തിരിക്കേണ്ട മംഗളൂരു മാവേലി എക്സ്പ്രസ് ഒരു മണിക്കൂറും 40 മിനിറ്റും വൈകി. നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackwindHeavy Rain
News Summary - heavy rain and wind: tree falls on railway track
Next Story