കേരളത്തിൽ തീവ്രമഴ അഞ്ച് ദിവസം കൂടി തുടരും; കാറ്റിനും സാധ്യത
text_fieldsതിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ആറ് ജില്ലകളിൽ തീവ്രമഴക്കുള്ള ഓറഞ്ച് അലർട്ട് ഇന്ന് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളതീരത്ത് കനത്ത കാറ്റിനും സാധ്യതയുണ്ട്. 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. തെക്കൻ കേരളത്തിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സബന്ധനത്തിനും വിലക്കുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്തമഴയാണ് പെയ്തത്. ആതിരപ്പള്ളിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മലക്കപ്പാറ റൂട്ടിൽ വെള്ളംകയറി. ഇന്നും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും. മലപ്പുറത്ത് മലയോരമേഖലയിൽ രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. ഒലിപ്പുഴയിലും ചോക്കോട് പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

