ആരോഗ്യം, ഗതാഗതം, വന്യമൃഗ ശല്യം... കൽപറ്റക്ക് പറയാനുണ്ടേറെ
text_fieldsലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. വയനാട് മണ്ഡലത്തിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ ജനകീയ പ്രശ്നങ്ങൾ, വിജയസാധ്യത തുടങ്ങിയ വിശകലനം ഇന്നുമുതൽ...
കൽപറ്റ: വയനാട് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിൽ ഒന്നായ കൽപറ്റ, വയനാടിന്റെ ആസ്ഥാന മണ്ഡലം കൂടിയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി. സിദ്ദീഖ് 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയം കൊയ്തത്. എം.വി. ശ്രേയാംസ് കുമാറിനെ 3.6 ശതമാനം വോട്ടിന്റെ വ്യത്യാസത്തിന് തോൽപിച്ചാണ് സിദ്ദീഖ് എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
ടി. സിദ്ദീഖ് 70,252 ഉം എ.വി. ശ്രേയാംസ് കുമാർ 64,782 ഉം ബി.ജെ.പിയിലെ ടി.എം. സുബീഷ് 14,113 വോട്ടുകളും നേടി. തൊട്ടു മുമ്പ് എൽ.ഡി.എഫിലെ സി.കെ ശശീന്ദ്രനായിരുന്നു എം.എൽ.എ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൽപറ്റ മണ്ഡലവും നിർണായക സംഭാവന നൽകിയിരുന്നു.
അവസാന കണക്ക് പ്രകാരം 2,08,912 വോട്ടർമാരുള്ള മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. പുരുഷന്മാര് 1,01,789, സ്ത്രീകള് 1,07,118, ട്രാന്സ്ജെന്ഡര് അഞ്ച്. ഒരു മുനിസിപ്പാലിറ്റിയും 10 ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ മുൻസിപ്പൽ ഭരണം യു.ഡി.എഫിനാണ്. എന്നാൽ കൂടുതൽ പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ കൈകളിലാണ്.
നിലവിലുള്ള സാഹചര്യത്തിൽ മണ്ഡലത്തിന്റെ കാറ്റ് യു.ഡി.എഫിന് അനുകൂലമാണെങ്കിലും ജനകീയ വിഷയങ്ങളുമായി ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം എൽ.ഡി.എഫ് നടത്തുന്നത്. സി.എ.എ വിഷയത്തിലടക്കം ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ഇരു മുന്നണികളും നടത്തിയിരുന്നു.
ചില മേഖലകളിൽ ബി.ജെ.പിക്കും ശക്തമായ സ്വാധീനമുള്ളതിനാൽതന്നെ വോട്ടിങ് പാറ്റേൺ ഉയർത്താനുള്ള പ്രചാരണ തന്ത്രങ്ങളുമായി അവരും ഗോദയിൽ ഏറക്കുറെ സജീവമാണ്.
ജില്ല ആസ്ഥാനം എന്ന പരിഗണനയിൽ ജില്ലയിൽ ഉയർന്നുവരുന്ന മിക്ക തെരഞ്ഞെടുപ്പ് വിഷയങ്ങളും മണ്ഡലത്തിൽ കൂടി പ്രാധാന്യമർഹിക്കുന്നവയാണ്. ആരോഗ്യ രംഗത്തെ പോരായ്മകളും ചുരം ഉൾപ്പടെയുള്ള ഗതാഗത പ്രശ്നങ്ങളും രാത്രിയാത്ര നിരോധനവും വന്യമൃഗ ശല്യവുമെല്ലാം മണ്ഡലത്തെ കാര്യമായി ബാധിക്കുന്ന വിഷയങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇവയെല്ലാം കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് ജില്ലയോടുള്ള അവഗണന, ആദിവാസി വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ, ബദൽ പാത തുടങ്ങിയവയെല്ലാം മുന്നണികൾ തരാതരം പോലെ പരസ്പരം പഴിചാരി ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഈ മേഖലയിലെല്ലാം തുടരുന്ന അവഗണനക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ മാറി വരുന്ന സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് കഴിഞ്ഞിട്ടുമില്ല.
തമിഴ്നാട്, കോഴിക്കോട് ജില്ല എന്നിവയുടെ അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ ഗതാഗത പ്രതിസന്ധി ഇപ്പോഴും വലിയ വിഷയമായി തന്നെ നിലനിൽക്കുന്നു. ജില്ല ആസ്ഥാനത്ത് നിത്യവും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബൈപാസ് റോഡുണ്ടെങ്കിലും ശോചനീയാവസ്ഥയിലാണ്. എം.എൽ.എ ഇടപെട്ട് കേന്ദ്ര മന്ത്രിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതിനെ തുടർന്ന് നാഷനൽ ഹൈവേയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
ചെറുവിമാനത്താവളത്തിന് സ്ഥല പരിശോധനയും മറ്റു സർവകളും മണ്ഡലത്തിൽ നടന്നിരുന്നെങ്കിലും മറ്റൊരു മണ്ഡലത്തിൽ സ്ഥലം കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട വയനാട് ചുരം ശോചന്യാവസ്ഥയിലാണ്.
ഇവിടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. 1980 നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ ചുരം ബദൽ പാത ഇന്നും ചർച്ചകളിൽ ഒതുങ്ങുന്നു.
വയനാട് മെഡിക്കൽ കോളജിന് യു.ഡി.എഫ് സർക്കാറിന്റെ അവസാനം മണ്ഡലത്തിലെ പുളിയാർ മലയിൽ തറക്കല്ലിട്ടെങ്കിലും എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ സ്ഥലം അനുയോജ്യമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സർക്കാർ മേഖലയിലുള്ള കൽപറ്റ ജനറൽ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അടുത്തിടെ മെച്ചപ്പെട്ടങ്കിലും ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിൽ തന്നെയാണ്.
ക്രിട്ടിക്കൽ കെയർ യൂനിറ്റ്, ഡയലാസിസ് സെന്റർ, ബ്ലഡ് ബാങ്ക് തുടങ്ങിയവക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ നടന്നില്ല. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരമാണ്. ഇത് തടയുന്നതിനുള്ള വൈദ്യുതി വേലി പോലുള്ളവ പല സ്ഥലത്തും തകർന്നിട്ടും നന്നാക്കാൻ നടപടിയില്ല. ഇവയടക്കമുള്ള കാരണത്താൽ നിരവധി പേർ കൃഷിയിൽനിന്നും പിറകോട്ടുപോയി.
കാലാവസ്ഥ വ്യതിയാനവും വരൾച്ചയും കൃഷിയെ കാര്യമായി ബാധിച്ചു. ജലസേചന പദ്ധതികൾ പലതും കടലാസിലാണ്. ആദിവാസി മേഖലയിലെ ചൂഷണം ഇന്നും തുടർക്കഥയാകുന്നു. ചോരുന്ന കൂരകളിൽ കഴിയുന്നവർ ഇപ്പോഴും നിരവധിയാണ്. പലപ്പോഴും കരാറുകാർ ബലമില്ലാത്ത വീടുകൾ ഉണ്ടാക്കി ഫണ്ട് തട്ടുന്നുവെന്ന ആരോപണം വർഷങ്ങളായുണ്ട്.
സർക്കാർ ഗ്രാന്റുകൾ പോലും പലപ്പോഴും യഥാസമയം ലഭിക്കാത്തത് കാരണം ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസം മുടങ്ങുന്നു. ഓരോ തെരഞ്ഞെടുപ്പടുക്കുമ്പോഴും ഇവയല്ലാം ചർച്ച ചെയ്യപ്പെടുമെന്നല്ലാതെ ശാശ്വതമായ പരിഹാരം മാത്രം ഉണ്ടാവാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.