Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ ഹെൽത്തിന് കിഫ്ബിയുടെ കരുത്ത്!

text_fields
bookmark_border
കേരളത്തിന്‍റെ ഹെൽത്തിന് കിഫ്ബിയുടെ കരുത്ത്!
cancel

നമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ പോലും വെല്ലുന്ന സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും കേരളത്തിൽ . കിഫ്ബിയുടെ സഹായത്തോടെ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്. നൂതന സാങ്കേതിക വിദ്യകളോട് കൂടിയ ആധുനിക ഉപകരണങ്ങൾ, ഓപ്പറേഷൻ തിയറ്ററുകൾ, സ്കാനിങ് ലാബുകൾ തുടങ്ങിയവയെല്ലാം ഇന്ന് സർക്കാർ ആശുപത്രകളുടെ ആകർഷണമാണ്. ഒരു കാലത്ത് സർക്കാർ ആശുപത്രികളിൽ ഇതൊന്നുമില്ലായിരുന്നു. നൂതന ഉപകരണങ്ങളുടെ അഭാവം, സൗകര്യക്കുറവ് എന്നിവയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ആളുകളെ നിർബന്ധിതരാക്കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല.

കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ സഹായത്തോടെ നിരവധി മാറ്റങ്ങളാണ് ആരോഗ്യ രംഗത്ത് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിലെ ഉയർന്ന ചെലവ് മൂലം സാധാരണക്കാർക്ക് അവിടേക്ക് പോകുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത്കൊണ്ട് തന്നെ മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ധാരാളം പേർ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ ഇന്ന് സ്വകാര്യ ആശുപത്രികളിലുള്ളതിനെക്കാൾ ഒരുപടി മുന്നിലാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ. സാധാരണക്കാരന്റെ കീശ കീറാതെ മതിയായ ചികിത്സ ഉറപ്പാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമാണ് ഇവിടെ നിറവേറുന്നത്.

വിവിധ ജില്ലകളിലെ ആശുപത്രികളുടെ പുനർ നിർമാണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങാനും ഉൾപ്പെടെ, മൊത്തം 18423.5 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഇതുവരെ കേരളത്തിലെ ആരോഗ്യ രംഗത്ത് നടപ്പാക്കിയത്. കൂടാതെ 87,378 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലെയും താലൂക്ക് ആശുപത്രികളുടെ വികസനത്തിനായും കിഫ്ബിയുടെ കൈത്താങ്ങ് ഏറെയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 28 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ആവിഷ്ക്കരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 743.37 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ ജില്ലാ ആശുപത്രിയുടെ നിർമാണത്തിന് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ 9 ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 39.38 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വാർഡുകളുടെ വിപുലീകരണത്തിന് അംഗീകാരം നൽകി. ഗ്യാസ് ശ്മശാനങ്ങളുടെ നിർമാണം പോലുള്ള ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും അനുമതിയുടെ ഭാഗമാണ്.

വിവിധ ജില്ലകളിൽ ഐസോലേഷൻ വാർഡുകളും ക്യാൻസർ സെന്ററുകളും നിർമ്മിക്കുന്നതിലും കിഫ്ബി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വികസനമില്ലാതെ മുരടിച്ച് കിടന്ന പല സർക്കാർ ആശുപത്രികളെയും കിഫ്ബിയുടെ തണലിൽ അത്യാധുനിക ആശുപത്രികൾക്ക് സമാനമായി രൂപപ്പെടുത്തിയെടുത്തത് എൽ ഡി എഫ് സർക്കാരിന്റെ ഭരണ കാലത്താണ്. 75 കോടി രൂപ മുടക്കിയാണ് മലബാർ ക്യാൻസർ സെന്ററിനെ ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കി പരിവർത്തനം ചെയ്തതത്. കൊച്ചിൻ ക്യാൻസർ സെന്ററിനായി ആശുപത്രി സമുച്ചയം നിർമ്മിക്കുന്നതിനായി ഒന്നാം ഘട്ടത്തിൽ 4.61 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 379.73 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75.18 കോടി രൂപ ചിലവഴിച്ചു. കൊച്ചി ന്യൂ ബ്ലോക്കിലെ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്കും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുമായി 1.35 കോടി രൂപ ചെലവഴിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയുടെ തണലിൽ 63.49 കോടി രൂപയാണ് മുടക്കിയത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനും നവീകരണ വികസന പ്രവർത്തനങ്ങൾക്കുമായി 68.18 കോടി രൂപ ചിലവായി.

എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശ്ശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാത് ലാബ് നിർമ്മിക്കുന്നതിനും എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാഡിയാക് കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി 80 കോടി രൂപയാണ് കിഫ്ബി മുടക്കിയത്.

കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ തണലിൽ കേരള ആരോഗ്യ രംഗം കൈവരിച്ച പുരോഗതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അത്യാധുനിക ഉപകരണങ്ങൾ, മികച്ച ചികിത്സാ സൗകര്യങ്ങൾ, വിവിധയിനം ആരോഗ്യ പദ്ധതികൾ എന്നിവയെല്ലാം കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ഭാഗമായതിൽ കിഫ്ബിയുടെ പങ്ക് പ്രധാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kiffb
News Summary - health department of kerala under Kiffb
Next Story