ശബരിമല തീർഥാടനത്തിന് ആരോഗ്യ ആക്ഷന്‍ പ്ലാന്‍
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ ശബരിമല തീർഥാടനത്തിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. എല്ലാ തീർഥാടകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവരും മൂന്ന് മാസത്തിനിടെ കോവിഡ് വന്നവരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും കഴിവതും തീർഥാടനം ഒഴിവാക്കണം.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാല്‍നട യാത്രയില്‍ അമിത നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു നേരിടാന്‍ ഈ വഴികളില്‍ അടിയന്തര ചികിത്സ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. എമര്‍ജന്‍സി മെഡിക്കല്‍ സെൻററുകളും ഓക്സിജന്‍ പാര്‍ലറുകളും ക്രമീകരിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീർഥാടര്‍ക്ക് വിശ്രമിക്കുവാനും ഓക്സിജന്‍ ലഭ്യമാക്കാനും പ്രഥമ ശുശ്രൂഷക്കും ബി.പി പരിശോധനക്കും ഇവിടെ സംവിധാനമുണ്ടാകും. വിദഗ്ധ പരിശീലനം ലഭിച്ച നഴ്സുമാരുടെ സേവനം 24 മണിക്കൂറും കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനത്ത് അടിയന്തര ഓപറേഷന് തിയറ്ററും പ്രവര്‍ത്തിക്കും.
എംപാനൽ ആശുപത്രികളിൽ സൗജന്യ ചികിത്സ
തീർഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു. കാസ്പ് കാര്‍ഡുള്ള തീർഥാടകര്‍ക്ക് ഇവിടെ ചികിത്സ സൗജന്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാം. വിവിധ ജില്ലകളില്‍നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സ സേവനത്തിന് വിന്യസിക്കും. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, ഓര്‍ത്തോപീഡിക്സ്, പൾമണോളജി, സര്‍ജറി, അനസ്തീഷ്യ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് സംസ്ഥാനതല മേല്‍നോട്ടം. പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.