എൽ.എസ്.എസ് വിജയികൾ കിട്ടിയത് വൻ സർപ്രൈസ്; ഒരുക്കിയത് പ്രധാനധ്യാപിക
text_fieldsകരുവാരകുണ്ട്: എൽ.എസ്.എസ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ കുരുന്നുകൾക്ക് വേറിട്ടൊരു സമ്മാനവുയി പ്രധാന അധ്യാപിക. ജി.എൽ.പി സ്കൂൾ കിഴക്കേതലയിലെ പ്രധാന അധ്യാപിക മുംതാസാണ് സ്വന്തം ചെലവിൽ തന്റെ പ്രിയപ്പെട്ട 18 വിദ്യാർഥികൾക്ക് ആവേശം നിറഞ്ഞ തിരുവനന്തപുരം യാത്ര സമ്മാനിച്ചത്.
2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ് വിജയികളും വായനാ ദിനത്തിൽ തിളങ്ങിയ കുട്ടിയുമടക്കം 18 പേരാണ് ഈ അവിസ്മരണീയ യാത്രയുടെ ഭാഗമായത്. ഏകദേശം 20,000 രൂപയോളം വരുന്ന യാത്രാച്ചെലവ് പ്രധാന അധ്യാപിക വ്യക്തിപരമായി വഹിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി രാജ്യറാണി എക്സ്പ്രസിൽ പുറപ്പെട്ട കുട്ടിപ്പട, തലസ്ഥാനത്തെ ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ ചുറ്റിക്കണ്ടു. പത്മനാഭസ്വാമി ക്ഷേത്രം, നിയമസഭാ മന്ദിരം, കനകക്കുന്ന് കൊട്ടാരം, മൃഗശാല, ശംഖുമുഖം ബീച്ച് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ച് അനുഭവ സമ്പത്തുമായാണ് ഞായറാഴ്ച രാവിലെ കുട്ടികൾ തിരിച്ചെത്തിയത്.
യാത്രയുടെ ഫ്ലാഗ്ഓഫ് കർമം കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻ കുട്ടി നിർവഹിച്ചു. വാർഡ് മെംബർ ഹംസകുട്ടി, മേലെടത്ത് അയ്യൂബ്, കരുവാരകുണ്ട് ഹൈസ്കൂൾ എസ്.എം.സി ചെയർമാൻ സജ്നു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന അധ്യാപിക മീനു മുംതാസിന് പുറമെ പി.ടി.എ പ്രസിഡന്റ് കെ. ഇസ്മായിൽ, എം.ടി.എ പ്രസിഡന്റ് കെ. ഷഹീമ, അധ്യാപകനായ എ.എം. സുനീർ, എസ്.ആർ.ജി കൺവീനർ വിദ്യ വി. മേനോൻ, മുൻ അധ്യാപകൻ കെ. സുരേന്ദ്രൻ, മുൻ എച്ച്.എം ഡോളി ടി. തോമസ് എന്നിവരും വിദ്യാർഥികൾക്ക് കൂട്ടായി യാത്രയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

