അന്ന് പ്രസിഡന്‍റ് സ്ഥാനം വെട്ടി, ഇന്ന് മുഖ്യമന്ത്രി; ഇത് സതീശന്‍റെ ‘പ്രതികാരം’
text_fieldsതിരുവനന്തപുരം: 37 വർഷംമുമ്പ് കെ.എസ്.യു. പ്രസിഡന്‍റ് പദവിക്ക് തൊട്ടരികിലെത്തിയിട്ടും ദൗർഭാഗ്യകരമാംവിധം ആ സ്ഥാനം നഷ്ടപ്പെട്ട 24കാരന്‍റെ നിരാശയിൽനിന്ന് ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിനിൽക്കുന്ന വി.ഡി. സതീശന് ഇത് ‘മധുര പ്രതികാരം’!. 1989ൽ സതീശനായിരുന്നു കെ.എസ്.യു. പ്രസിഡന്‍റാകേണ്ടിയിരുന്നത്. എന്നാൽ എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ പ്രഖ്യാപനം നടന്നില്ല. അതിനുശേഷം കെ.സി. വേണുഗോപാൽ വിദ്യാർഥിയായി തിരുവനന്തപുരത്തെത്തി. സതീശനെക്കാൾ സീനിയറും കെ.എസ്.യു. വൈസ് പ്രസിഡന്‍റുമായിരുന്ന അദ്ദേഹമാണ് പിന്നീട് പ്രസിഡന്‍റായത്.
‘‘ഇപ്പോൾ തൽകാലം ഭാരവാഹിയായിരിക്ക്, അടുത്തതവണ നോക്കാം എന്നൊക്കെ അന്ന് എല്ലാവരും ആശ്വസിപ്പിച്ചു. ആറുമാസം കഴിഞ്ഞപ്പോൾ ഭാരവാഹി പട്ടികയിലും പേരുണ്ടായിരുന്നില്ല’’- സതീശൻ ‘നേരനുഭവങ്ങൾ’ (വി.ഡി. സതീശന്‍റ ജീവിതവും രാഷ്ട്രീയവും)’ എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിൽ പറയുന്നു.
ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ ഈ ഓർമ താൻ ഒരിക്കലും മറക്കില്ലെന്ന സതീശന്‍റെ വാക്കുകൾക്ക് ഭംഗി കൂടുകയാണ്. കെ.എസ്.യുവിലേത് പോലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായി. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ രൂപവത്കരണ വേളയിലും കയ്‌പേറിയ അനുഭവമുണ്ടായി. ധനമന്ത്രി തോമസ് ഐസക്കിനെതിരായ സംവാദത്തിൽ മുന്നിട്ടുനിന്ന് മികച്ച വാഗ്മിയും പാർലമെന്‍റേറിയനുമായി തിളങ്ങി നിന്ന കാലത്ത് സ്വാഭാവികമായും മന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളുടെയും സമുദായ താൽപര്യങ്ങളുടെയും പേരിൽ അവസാന നിമിഷം പേര് വെട്ടി. അന്ന് വെട്ടിനിരത്തിയവരെ സാക്ഷിനിർത്തിയാണ് ഇന്ന് മുഖ്യമന്ത്രി പദത്തിലേക്ക് സതീശൻ എത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

