‘അന്വേഷണം ഒരുമാസത്തിനകം തീർക്കണം’ -മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഹൈകോടതിയുടെ മുന്നറിയിപ്പ്
text_fieldsവെള്ളാപ്പള്ളി നടേശൻ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ഹൈകോടതിയുടെ കർശന മുന്നറിയിപ്പ്. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച കോടതി, ഇതാണ് അന്വേഷണസംഘത്തിന് നൽകുന്ന അവസാന അവസരമെന്ന് വ്യക്തമാക്കി. കേസിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി ഒരു കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കിയത്.
അതേസമയം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടി. അന്വേഷണത്തിൽ കോടതി കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം.എസ്. അനിൽ ഹൈകോടതിയിൽ ഹർജി നൽകിയത്.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റണമെന്ന ആവശ്യവും ഹരജിക്കാരൻ കോടതിയിൽ ഉന്നയിച്ചു. അന്വേഷണം അനന്തമായി നീണ്ടുപോകുകയാണെന്നും നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുമ്പ് ഈ കേസിന്റെ പുരോഗതി സംബന്ധിച്ച് ഹൈകോടതി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
2016ൽ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ്, മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് വി.എസ്. അച്യുതാനന്ദന്‍ അന്ന് ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

