‘ആരോപണവിധേയർക്ക് സ്ഥാനക്കയറ്റം നൽകാൻ എന്തിനാണിത്ര തിടുക്കം?’ -എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കാനുള്ള തീരുമാനത്തിൽ വിമർശനവുമായി ഹൈകോടതി
text_fieldsഎ.ഡി.ജി.പി എസ്. ശ്രീജിത്ത്
കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തിടുക്കം കാട്ടിയെന്നാരോപിച്ച് ഹൈകോടതി വിമർശനം. വിജിലൻസ് ക്ലിയറൻസില്ലാതെ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എങ്ങനെയാണ് കഴിഞ്ഞതെന്നും എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡി.ജി.പിയാക്കാൻ വിജിലൻസ് ക്ലിയറൻസ് വേണ്ടേയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
വിജിലൻസ് ക്ലിയറൻസിന് പോലും കാത്തുനിൽക്കാതെ ആരോപണവിധേയർക്ക് സ്ഥാനക്കയറ്റം നൽകാൻ എന്തിനാണിത്ര തിടുക്കമെന്നും കോടതി വാക്കാൽ ചോദിച്ചു. ബോഡി ബിൽഡിങ് ലോക ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സര വെള്ളി ജേതാവ് ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയത് ചോദ്യംചെയ്ത് അഭിഭാഷകനായ കെ.എം. ഷാജഹാൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനമുണ്ടായത്.
എ.ഡി.ജി.പി എസ്. ശ്രീജിത് എതിർകക്ഷിയായ ഹരജിയിലെ ആരോപണത്തിൽ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണം സംബന്ധിച്ച് കോടതി നേരത്തേ നിലപാട് തേടിയിരുന്നു. ഈ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനമുണ്ടായത്. സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിർദേശങ്ങൾ പാലിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിയമന നടപടികൾ നേരത്തെ തുടങ്ങിയതാണെന്നായിരുന്നു സർക്കാറിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

