'കണ്ണട ഉപേക്ഷിച്ചോ'? 'ഇനി കണ്ണട വേണ്ടെന്ന് ഡോക്ടർ പറഞ്ഞു'; വാർത്താസമ്മേളനത്തിൽ ചിരിയോടെ പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: പതിവ് ശൈലിയിൽ നിന്നും വേറിട്ട ലുക്കിൽ വാർത്താസമ്മേളനത്തിനെത്തി മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖത്ത് എപ്പോഴുമുള്ള കണ്ണട ധരിക്കാതെയാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. വാർത്താസമ്മേളനം തുടങ്ങിയ ഉടൻ തന്നെ മാധ്യമപ്രവർത്തകർ 'കണ്ണട ഉപേക്ഷിച്ചോ' എന്ന ചോദ്യവുമായി രംഗത്തെത്തി. ചോദ്യം കേട്ട് ചിരിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി. ഈയിടെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നതായും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിർദേശിച്ചതായും, അതുകൊണ്ടാണ് അത് പൂർണ്ണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിപ ഭീതി നിലനിൽക്കെ, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചിതറിയ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അധികൃതരുടെ ആശയക്കുഴപ്പം ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികൃതരുടെ പ്രസ്താവനകളിൽ തന്നെ ഈ ഏകോപനമില്ലായ്മ വ്യക്തമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമർശിച്ചു.
യു.ഡി.എഫ് ഭരണത്തിൽ നിപ പ്രതിരോധത്തിൽ കാണിക്കുന്ന ജാഗ്രതക്കുറവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എൽ.ഡി.എഫ് ഭരണകാലത്ത് നിപ ബാധിച്ചപ്പോൾ അന്നത്തെ ആരോഗ്യമന്ത്രി കോഴിക്കോട് നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തിയിരുന്നത്. പകർച്ചവ്യാധികൾ പടരുമ്പോൾ ഏകോപനം തന്നെയാണ് ഏറ്റവും പ്രധാനമെന്നും നിലവിലെ യു.ഡി.എഫ് സർക്കാറിൽ ഗൗരവതരമായ സമീപനം കാണാനില്ലെന്നും വിമർശമുന്നയിച്ചു.
നിപ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ മാറിനിൽക്കണം എന്ന വിചിത്ര നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. മുൻകാലങ്ങളിൽ ജനപ്രതിനിധികളെ കൂടി പങ്കാളികളാക്കിയാണ് ശക്തമായ പ്രതിരോധം തീർത്തിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് ജനപ്രതിനിധികളെ ബോധപൂർവ്വം അകറ്റി നിർത്തുന്ന നടപടി ജനാധിപത്യത്തിന് എതിരാണെന്ന് പിണറായി വിജയൻ ആരോപിച്ചു. നിപ ഭീതി നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇങ്ങനെയൊരു നടപടി ഉണ്ടാകാറില്ല. മികച്ച ആരോഗ്യ സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാൻ ഡയറക്ടർ തയാറായിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ അനാവശ്യ സ്ഥലംമാറ്റത്തിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞുകിട്ടാത്തതും പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എ.കെ.ജി സെന്ററിൽ വാർത്ത സമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും, തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി. ഡി. സതീശൻ തയാറാകാത്തതിലുള്ള അതൃപ്തി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

