താത്വിക അവലോകനമല്ല വേണ്ടത്, നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോ? - കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോയെന്ന് മുഖ്യമന്ത്രി സ്വയം തീരുമാനിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. പുതിയ വെളിപ്പെടുത്തലോടെ പിണറായി വിജയന്‍ തൊലിയുരിഞ്ഞ് നില്‍ക്കുകയാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല വേണ്ടതെന്നും മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
'മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നു. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സി.പി.എം. ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു.
മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്‍കാന്‍ തയ്യാറായത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സി.പി.എം. വിനിയോഗിക്കുന്നത്'- സുധാകരൻ ആരോപിച്ചു.