മതവിദ്വേഷ പരാമര്‍ശം: രണ്ടു തവണ പൊലീസ് വീട്ടിലെത്തിയിട്ടും പി.സി. ജോർജിനെ കാണാനില്ല, തിങ്കളാഴ്ച ഹാജരാകും
text_fieldsകോട്ടയം: മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കുറ്റത്തില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകും. പി.സി. ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ ഇന്ന് രണ്ടു തവണ പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തിയിട്ടും പൊലീസിന് നോട്ടീസ് കൈമാറാനായില്ല.
ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ല സെഷന്‍സ് കോടതിയും പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് പൊലീസിന് അപേക്ഷ നല്‍കി. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ വാദം.
ഇന്നലെയായിരുന്നു ഹൈകോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയത്. പി.സി. ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

