ചാനൽ ചർച്ചയിൽ വർഗീയ പരാമർശം: മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസെടുത്തു
text_fieldsകൊച്ചി: ബിഗ് ടിവിയിലെ 'ബിഗ് ഡയലോഗ്' പരിപാടിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സീനിയർ കോർഡിനേറ്റിങ് എഡിറ്ററും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർഗോഡ് സ്വദേശി അബ്ദുൽ ഹകീം നൽകിയ പരാതിയിലാണ് നടപടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ആസ്പദമാക്കി നടന്ന ചർച്ചയിലാണ് അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചത് എന്ന് പരാതിയിൽ പറയുന്നു. ബി.എൻ.എസ്. 192, 299, 302, 351(1), കേരള പൊലീസ് ആക്ട് 120 (o) എന്നീ സെഷനുകളിലാണ് കേസ്. തുടർന്ന് ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ തനിക്ക് വധഭീഷണിയും രൂക്ഷമായ അധിക്ഷേപവും നേരിടേണ്ടി വന്നതായി അപർണ നൽകിയ പരാതിയിൽ, വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ ഐ.ടി. ആക്ടിലെയും ബി.എൻ.എസിലെയും വകുപ്പുകൾ പ്രകാരം മുമ്പ് കേസെടുത്തിരുന്നു.
വിവാദ പരാമർശം നടത്തിയ അവതാരികക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ജനരോഷം ശക്തമായതോടെ അബ്ദുല്ല ബാസിലിനെതിരായ കേസിലെ തുടർനടപടികൾ പൊലീസ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലായിരുന്നു കേസ്. ചർച്ചയിൽ അപർണ കുറുപ്പിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. അതിനു പിന്നാലെ ചർച്ചയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് ഇതിൽ പങ്കെടുത്ത ബാസിൽ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിന്റെ പേരിലാണ് അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലും ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിലും വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്ന് കാണിച്ച് കേസെടുത്തത്.
പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബി.എൻ.എസ്. 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67-ഉം ചുമത്തിയാണ് കേസെടുത്തത്. അബ്ദുല്ല ബാസിലിനെതിരായ നടപടിയിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എം.എൽ.എമാരായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. ഷിബു മീരാൻ, റിജിൽ മാക്കുറ്റി, ശിഹാബ് പൂക്കോട്ടൂർ തുടങ്ങിയവരും നിരവധി സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

