ഹർത്താൽ അതിക്രമത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി; റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഡി.ജി.പിക്ക് നിർദേശം
text_fieldsകൊച്ചി: സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ കർശന നിലപാടുമായി കേരള ഹൈകോടതി. ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത കോടതി ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർത്താലിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഹൈകോടതി അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടോ എന്നും, പൊതുമുതൽ നശിപ്പിക്കപ്പെട്ടോ എന്നും കോടതി നിരീക്ഷിക്കും. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന മുൻ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നീക്കം.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമാവുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിരന്നു കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് എൻട്രൻസ് പരീക്ഷ (VITEEE) എഴുതാൻ പോയ നിരവധി വിദ്യാർഥികൾ യാത്രാസൗകര്യമില്ലാതെയും തടസ്സങ്ങൾ കാരണവും പെരുവഴിയിലായി. ആശുപത്രികളിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ വാഹനങ്ങൾ പോലും പലയിടങ്ങളിലും സമരക്കാർ തടഞ്ഞതായി പരാതിയുണ്ട്.
ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി. വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് പലയിടങ്ങളിലും പൊലീസ് ലാത്തിവീശുകയും സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായി തുടരുകയാണ്.
ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ക്രിമിനൽ നടപടികൾക്ക് പുറമെ, നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയും കോടതി പരിഗണിക്കുന്നുണ്ട്. ഡി.ജി.പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

