ഹർത്താൽ തുടങ്ങി; പലയിടത്തും വാഹനങ്ങൾ തടഞ്ഞു
text_fieldsതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും പ്രതിഷേധക്കാർ വാഹനങ്ങൾ തടയുന്നുണ്ട്.തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടയുന്നതായി റിപ്പോർട്ടുകളുണ്ട്.മറ്റ് ജില്ലകളിൽ നിലവിൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പൊലീസ് ജാഗ്രത തുടരുകയാണ്.നിർബന്ധിതമായി കടകൾ അടപ്പിക്കില്ലെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും കടകൾ തുറക്കുമെന്ന് അറിയിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.52 ഓളം ദലിത്-ആദിവാസി സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന ഈ ഹർത്താലിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

