ഉമർ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയതിൽ സന്തോഷം, അത്ര വലിയ കാര്യമായി കാണുന്നില്ല - ജിഫ്രി തങ്ങൾ
text_fieldsകാസർകോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നിയമിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷം അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തക്ക് അർഹതപ്പെട്ട സ്ഥാനമാണ് ലഭിച്ചതെന്നും നിയമനത്തിൽ സന്തോഷമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സ്ഥാനലബ്ധിയെ വലിയ കാര്യമായി സമസ്ത കാണുന്നില്ലെന്നും ഇതെല്ലാം സർക്കാർ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി സർക്കാർ നാമനിർദേശം ചെയ്തത് ഇന്നലെയാണ്. അഡ്വ.എം.കെ. സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്തു. സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുക്കത്തിന്റേതടക്കം ഒൻപത് പേരുകളാണുളളത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ കാരണം നീണ്ടുപോയ വഖഫ് ബോർഡിന്റെ പുനഃസംഘടനയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഫെബ്രുവരി അഞ്ചിന് മുൻപ് പൂർത്തിയാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളതല്ലാത്ത രണ്ട് പേർ വേണമെന്ന് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ താമസമുണ്ടായത്.
2024 ഡിസംബർ 14ന് വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ബോർഡ് രൂപീകരിക്കുമെന്നായിരുന്നു 2024 നവംബറിൽ സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ്. പഴയ ബോർഡ് അക്കാലം വരെ നിലനിൽക്കട്ടെയെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

