സാനിറ്റൈസറും മരുന്നും: ടെൻഡർ ഇല്ലാതെ അസംസ്കൃത വസ്തുക്കൾ വാങ്ങാം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധെപ്പട്ട അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡിന് (കെ.എസ്.ഡി.പി) ടെന്‍ഡര്‍ നടപടി ഇല്ലാതെ അസംസ്കൃത വസ്തുക്കള്‍ വാങ്ങാൻ സർക്കാർ അനുമതി. സാനിറ്റൈസർ ഉൽപാദനമടക്കം പ്രതിരോധത്തില്‍ സജീവ പങ്കുവഹിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് ഇളവ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 കോടി രൂപയും അനുവദിച്ചു. ഹാന്‍ഡ് സാനിറ്റൈസറിെൻറയും മരുന്നുകളുടെയും ഉൽപാദനം വർധിപ്പിക്കാന്‍ താല്ക്കാലികാടിസ്ഥാനത്തില് 100 ജീവനക്കാരെ നിയമിക്കും. രോഗികള്‍ക്ക് നല്കുന്ന മരുന്നുകളുടെ ഉൽപാദനം വർധിപ്പിക്കാനും നിര്‍ദേശം നല്കി. മന്ത്രി ഇ.പി ജയരാജെൻറയും മന്ത്രി തോമസ് ഐസകിെൻറയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നാല് ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് വകുപ്പില്‍നിന്ന് ലഭ്യമാക്കും. ഡ്രോപ്പറോടു കൂടിയ 35 ലക്ഷം സാനിറ്റൈസര്‍ ബോട്ടില്‍ ലഭ്യമാക്കും. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് ആവശ്യമായ സാനിറ്റൈസര്‍ നല്കിയ ശേഷം മറ്റു സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും സാനിറ്റൈസര്‍ നല്‍കണം.
സ്പിരിറ്റും സാനിറ്റൈസറും സ്റ്റോക്ക് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കെ.എസ്.ഡി.പി ഏര്‍പ്പെടുത്തും. പാരസെറ്റമോള്‍, അസിത്രോമൈസിന്‍, അമോക്സിലിന്‍ തുടങ്ങിയ ഏഴോളം മരുന്നുകള്‍ കെ.എസ്.ഡി.പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവയുടെ ഉല്‍പ്പാദനം വർധിപ്പിക്കും. മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് വഴി വിതരണം ചെയ്യും.
ആരോഗ്യ വകുപ്പിന് ആവശ്യമായ ഓക്സിജന്‍ തിരുവനന്തപുരം മേനംകുളത്തെ കമ്പനിയില്‍നിന്നും ലഭ്യമാക്കാമെന്ന് വ്യവസായ മന്ത്രി അറിയിച്ചു. ദിവസം 700 സിലിണ്ടര്‍ ഓക്സിജന്‍ നല്കാന് ഇവര്‍ക്ക് സാധിക്കും.
പാലക്കാട് നിന്നുള്ള സ്ഥാപനത്തില്‍നിന്ന് ഓക്സിജന്‍ ലഭ്യമാക്കാന്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ഉള്‍പ്പെടെ മാസ്ക് നിര്‍മ്മാണ യൂണിറ്റുകളെ ഉപയോഗിച്ച് മെഡിക്കല്‍ മാസ്ക് തയാറാക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള ഈ മാസ്കുകള്‍ സ്റ്റൈറിലൈസ് ചെയ്ത് കെ.എസ്.ഡി.പി വഴി വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.