സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യവകുപ്പ്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി.
സ്ത്രീകളാണ് വാക്സിന് സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 86,70,691 പേർ. പുരുഷന്മാർ 80,16,121ഉം. 18 വയസ്സിനും 44 വയസ്സിനും ഇടക്ക് പ്രായമുള്ള 39,84,992 പേര്‍ക്കും 45 വയസ്സിനും 60 വയസ്സിനും ഇടക്ക് പ്രായമുള്ള 58,13,498 പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 68,91,110 പേര്‍ക്കും വാക്സിന് നല്കി. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് വാക്സിന് നല്‍കിയത്. തൊട്ടുപിന്നില്‍ തിരുവനന്തപുരവും.
സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ജനുവരി 16 മുതലാണ് കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന് നല്‍കാനായി 'മാതൃകവചം' എന്ന പേരില്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും രജിസ്റ്റര്‍ ചെയ്യിപ്പിച്ചാണ് വാക്സിന് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.