‘ഹലാല്‍ ഫായിദ’ -സി.പി.എം തുടങ്ങിയ ഇസ്ലാമിക് ബാങ്കിങ് സംരംഭം പൊളിഞ്ഞു; വഴിയാധാരമായി നിക്ഷേപകർ
text_fieldsകണ്ണൂര്‍: സി.പി.എമ്മിലേക്ക് മുസ്‍ലിം ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ ലക്ഷ്യമിട്ട് കണ്ണൂരില്‍ തുടങ്ങിയ ഇസ്ലാമിക് ബാങ്കിങ്ങിന് സമാനമായ ‘ഹലാല്‍ ഫായിദ’ പൊളിഞ്ഞു. പലിശരഹിത ഇടപാടുകൾ ലക്ഷ്യമിട്ട് ആരംഭിച്ച സഹകരണ സംഘത്തില്‍ ഒമ്പതു വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ രംഗത്തെത്തി. ലക്ഷക്കണക്കിന് രൂപയാണ് പലിശരഹിത ബാങ്കിങ് എന്ന പേരിൽ സമാഹരിച്ചതെന്നാണ് സൂചന.
പി. ജയരാജൻ സി.പി.എം ജില്ല സെക്രട്ടറിയായിരിക്കെയാണ് കണ്ണൂര്‍ ആസ്ഥാനമാക്കി ഹലാല്‍ ഫായിദ സഹകരണ സംഘം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ നേതാവ് എം. ഷാജറായിരുന്നു ചീഫ് പ്രമോട്ടര്‍. പലിശരഹിത വായ്പകളും ബിസിനസുകളും നടത്തി ലാഭവിഹിതം നല്‍കാമെന്നാണ് നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. സബ്ജയില്‍ റോഡില്‍ മുത്തുമാരിയമ്മന്‍ കോവിലിന് സമീപം ഓഫിസ് തുറന്നാണ് പ്രവര്‍ത്തനം തുടങ്ങിയത്. അധികം വൈകാതെ ഈ ഓഫിസ് അടച്ചുപൂട്ടി. പലിശരഹിത ബിസിനസ് എന്ന നിലക്ക് ഒട്ടേറെ പേർ പദ്ധതിയിൽ പണം നിക്ഷേപിച്ചു. ലാഭവും മുതലും ഇല്ലെന്നു വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്.
2017 ജൂലൈയില്‍ ഒരു ലക്ഷം രൂപയാണ് പരാതിക്കാരനായ കെ.പി. നാസര്‍ നിക്ഷേപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്ന് ഇയാൾ പറഞ്ഞു. ചീഫ് പ്രമോട്ടര്‍ എം. ഷാജർ ഫോണ്‍ എടുക്കാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹകരണ സംഘം നല്ല രീതിയില്‍ പോകുന്നെങ്കില്‍ ഇനിയും നിക്ഷേപിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണം ഉന്നയിച്ചതിനു തൊട്ടുപിന്നാലെ നാസറിന് ഒരു ലക്ഷം തിരികെ നൽകുകയും ചെയ്തു. തനിക്ക് ഇനി പരാതിയില്ലെന്നും നാസർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇയാൾ ടി.കെ. ഗോവിന്ദൻ എം.എൽ.എക്ക് പരാതി നല്‍കിയിരുന്നു. എം.എല്‍.എ മുഖേന മുഖ്യമന്ത്രിക്കും പരാതി കൈമാറി. വിഷയം കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റിലും പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ജില്ല നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2017 ഡിസംബർ 24ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാൽ ഫായിദ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരുടെ പണം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള ലാഭം ഡിവിഡന്റായി നൽകുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

