ഹലാൽ വിവാദം സംഘപരിവാറുകൾക്കുള്ള വടിയെന്ന് ഷംസീർ
text_fieldsപാനൂർ: ഹലാൽ ബോർഡുകൾ വെച്ച് കേരളം പോലൊരു മതനിരപേക്ഷ സംസ്ഥാനത്തിൽ സംഘ പരിവാർ സംഘടനകൾക്ക് എന്തിനാണ് അടിക്കാനുള്ള വടി അവരുടെ കയ്യിൽ കൊണ്ട് കൊടുക്കുന്നതെന്നും തലശേരി എംഎൽഎ അഡ്വ.എ.എൻ.ഷംസീർ എംഎൽഎ. ഹലാൽ ഭക്ഷണത്തിനെതിരെയുള്ള വിവാദം കനക്കുന്നതിനിടെയാണ് ഹലാൽ വേണ്ടെന്ന അഭിപ്രായവുമായി ഷംസീർ രംഗത്തെത്തിയത്. സി.പി.എം. പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ഹലാലിൽ മുസ്ലീം മതനേതൃത്വം കുറച്ച് ഉത്തരവാദിത്തം വഹിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അപക്വമതികളെ തിരുത്താൻ മുസ്ലീം മതനേതൃത്വം തയ്യാറാകണം. എന്തിനാണ് ഹലാൽ ഭക്ഷണം എന്നൊക്കെ വെക്കുന്നത്. ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ. അതിൽ ഇന്ന ഭക്ഷണം മാത്രമെ പാടുള്ളുവെന്ന തിട്ടൂരമെന്തിനാണ്. കേരളത്തിലെ മതനിരപേക്ഷ മനസിനെ തകർക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടത്തിയോ അതെല്ലാം പരാജയപ്പെട്ടു പോയവർ കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണെന്നും ഷംസീർ ആരോപിച്ചു.