മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാരുടെ 7,45,000 രൂപ
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ നെടുമ്പാശ്ശേരിയിൽനിന്നും യാത്രയായിരുന്നവർ മടങ്ങിയെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,45,000 രൂപ. സംസ്ഥാനത്ത് പ്രകൃതി ദുരന്തത്തിൽപെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് തുക പിരിച്ചുനൽകിയത്.
നാല് ദിവസങ്ങളിലായി മടങ്ങിയെത്തിയ ഹാജിമാരിൽനിന്നും ഹജ്ജ് വളൻറിയർമാരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ഓരോ വിമാനവും നെടുമ്പാശ്ശേരിയിൽ എത്തിയശേഷം തുക ഹജ്ജ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കരിപ്പൂരിൽനിന്ന് യാത്രയായ ഹാജിമാരും ദുരിതാശ്വാസ ഫണ്ട് ശേഖരിച്ച് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് െവച്ച് മന്ത്രി കെ.ടി. ജലീലിെൻറ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. കഴിഞ്ഞ വർഷം മുഴുവൻ തീർഥാടകരും യാത്രയായത് നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു. അന്ന് 25 ലക്ഷം രൂപയാണ് ഹാജിമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽനിന്ന് ഈ വർഷം ഹജ്ജിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി. ആഗസ്റ്റ് 29നാണ് ആദ്യസംഘം മടങ്ങിയെത്തിയത്. 2749 പേരാണ് നെടുമ്പാശ്ശേരി വഴി യാത്രതിരിച്ചിരുന്നത്. ഇവരിൽ ഒരാൾ മക്കയിൽ മരണപ്പെട്ടു. ഒരാൾ അസുഖം മൂലം മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നാലുപേർ ഹജ്ജ് കഴിഞ്ഞയുടൻ സ്വന്തം നിലയിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ള 2742 പേരും രണ്ട് കുട്ടികളുമാണ് മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്നത്.
എയർ ഇന്ത്യയുടെ എട്ട് ചാർട്ടേഡ് വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് ഹാജിമാർ എത്തിയത്. ഇന്നലെ രണ്ട് വിമാനങ്ങളിലായി ഒരു കുട്ടിയടക്കം 681 പേരാണ് എത്തിയത്. ആദ്യവിമാനം പുലർച്ച 2.05നും രണ്ടാമത്തെ വിമാനം പുലർച്ച 4.25നുമാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മടങ്ങിയെത്തിയവരിൽ നെടുമ്പാേശ്ശരിയിൽനിന്ന് യാത്രതിരിച്ചിരുന്ന 331 അംഗ ലക്ഷദ്വീപ് ഹാജിമാരും ഉൾപ്പെടും. ഹാജിമാർക്ക് അഞ്ചുലിറ്റർ വീതം സംസം വെള്ളം ടി-മൂന്ന് ടെർമിനലിൽ വിതരണം ചെയ്തു. ഇതിനാവശ്യമായ സംസം വെള്ളത്തിെൻറ കാനുകൾ നേരത്തേതന്നെ നെടുമ്പാശ്ശേരിയിൽ എത്തിച്ചിരുന്നു. അവസാന വിമാനത്തിൽ എത്തിയ ഹാജിമാരെ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, അനസ് ഹാജി, ക്യാമ്പ് ഓഫിസർ എ.പി. ഷാജഹാൻ, അബ്ദുൽഅസീസ് സഖാഫി എന്നിവർ സ്വീകരിച്ചു.
ഹജ്ജ് സർവിസ് ചൊവ്വാഴ്ച സമാപിക്കും
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര ചൊവ്വാഴ്ച സമാപിക്കും. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലായി 45 വിമാന സർവിസുകളാണ് മടക്കയാത്രക്കായി നിശ്ചയിച്ചിരുന്നത്. കൊച്ചിയിലെ എട്ട് സർവിസുകളും ഞായറാഴ്ചയോടെ പൂർത്തിയായി. കരിപ്പൂരിൽ 37 സർവിസുകളിൽ 33 എണ്ണമാണ് ഇതുവരെ എത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതം വിമാനങ്ങളാണുള്ളത്. കരിപ്പൂരിൽ 9,761 പേരാണ് തിരിച്ചെത്തിയത്. ഇതുവഴി 11,079 പേരാണ് യാത്ര തിരിച്ചത്. അഞ്ചുപേർ മരിച്ചു. ബാക്കി 1,315 പേരാണ് രണ്ട് ദിവസങ്ങളിലായി എത്തുക. കൊച്ചിയിൽനിന്ന് നാല് ദിവസങ്ങളിലായി 2,760 പേർ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.