ആദ്യസംഘം ഹാജിമാർ മടങ്ങിയെത്തി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിച്ചശേഷം ആദ്യസംഘം ഹാജിമാർ മടങ്ങിയെത്തി. ബുധനാഴ്ച ഉച്ചക്ക് 12.37 നാണ് 410 ഹാജിമാരുമായി സൗദി എയർലൈൻസിെൻറ എസ് വി 5975 നമ്പർ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കടക്കൽ അബ്ദുൾ അസീസ് മൗലവി, മുസമ്മിൽ ഹാജി, എൽ.സുലൈഖ തുടങ്ങിയവർ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
ഒന്നരയോടെ പരിശോധനകൾ പൂർത്തിയാക്കി ഹാജിമാർ ടെർമിനലിന് പുറത്തെത്തി. ഹാജിമാരെ സ്വീകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേർ വിമാനത്താവളത്തിലെത്തിയിരുന്നു.
ഹജ്ജ് യാത്ര സുഗമമായിരുന്നെന്ന് മടങ്ങിയെത്തിയവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമായിരുന്നെന്ന് കോഴിക്കോട് മുക്കം സ്വദേശി സി.കെ. ഉമറും ഭാര്യ സുരയ്യയും പറഞ്ഞു. മക്കയിലും മദീനയിലും ഹജ്ജ് വളൻറിയർമാരുടെ സേവനം മികച്ചതായിരുന്നെന്നും ഇവർ പറഞ്ഞു.
രണ്ടു വിമാനമാണ് ഹാജിമാരുമായി ബുധനാഴ്ച എത്തിയത്. വൈകീട്ട് ആറിനെത്തിയ എസ് വി 5993 നമ്പർ വിമാനത്തിലും 410 ഹാജിമാരുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.10ന് സൗദി എയർലൈൻസ് വിമാനത്തിൽ 410 ഹാജിമാർ കൂടി മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.