'കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്'; വോട്ട് ചെയ്യാം ജാഗ്രതയോടെ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
കോവിഡ് മാനദണ്ഡം പാലിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷന് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്.
അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിക്കരുത്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവർ ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് ഗണ്യമായി കുറയ്ക്കാം.
ഇത് ശ്രദ്ധിക്കാം
- വോട്ട് ചെയ്യാൻ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുംവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്ക് ധരിക്കണം.
- കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്
- റജിസ്റ്ററില്‍ ഒപ്പിടാനുള്ള പേന കയ്യില്‍ കരുതുക
- പരിചയക്കാരെ കാണുമ്പോള്‍ മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവരോട് മാസ്ക് ഉയർത്തി വച്ച് സംസാരിക്കാന്‍ പറയുക.
- ആരോട് സംസാരിച്ചാലും രണ്ട് മീറ്റര്‍ അല്ലെങ്കില്‍ ആറ് അടി അകലം പാലിക്കണം
- പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും ആറ് അടി അകലം വേണം. കൂട്ടംകൂടി നില്‍ക്കരുത്.
- ആരുമായും ഹസ്തദാനത്തിന് മുതിരരുത്. ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ യാതൊരു കാരണവശാലും പാടില്ല
- വോട്ടര്‍മാര്‍ പോളിങ് ബൂത്തിൽ കയറുമ്പോഴും പുറത്ത് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം
- പോളിങ് ബൂത്തിനകത്ത് ഒരേസമയം പരമാവധി മൂന്ന് വോട്ടര്‍മാര്‍ മാത്രം
- പോളിങ് ബൂത്തിെൻറ വാതിലുകളും ജനാലകളും തുറന്നിടണം
- അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജൻറുമാരും വോട്ടര്‍മാരും അകലം പാലിക്കണം
- തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്ക് മാറ്റി സംസാരിക്കരുത്.
- വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചുപോകുക
- വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകണം
- പാർട്ടി ഓഫിസുകളിൽ/ബൂത്തുകളിൽ ഇരിക്കുന്ന പ്രവര്‍ത്തകർ മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ സാനിറ്റെസ് ചെയ്യണം.
വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണി വരെ കോവിഡ് പോസിറ്റീവ് ആയവരും ക്വാറൻറീനില്‍ ഉള്ളവരും പോളിങ് ബൂത്തില്‍ പോകേണ്ടതില്ല. ഇവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. തലേദിവസം മൂന്നു മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തില്‍ പോകുന്നവരും സുരക്ഷാ മാനദണ്ഡ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാം. സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാം.