മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ മാർഗനിർദേശങ്ങൾ
text_fieldsതിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് യാത്രാവിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരള ത്തിലേക്ക് അത്യാവശ്യക്കാർക്ക് വരാൻ സർക്കാറിന്‍റെ മാർഗനിർദേശങ്ങൾ. ചികിത്സക്കായി വരുന്നവർ, ഗർഭിണികൾ, മരണാനന്ത ര ചടങ്ങുകൾക്കായി വരുന്നവർ എന്നിവർക്ക് മാർഗനിർദേശ പ്രകാരം അതിർത്തി കടന്നെത്താം.
എന്ത് ആവശ്യത്തിനാണ് കേരളത്തിലേക്ക് വരുന്നതെന്ന കാര്യം എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടറെ അറിയിക്കണം. ജില്ല ഭരണകൂടമാണ് അപേക്ഷ പരിഗണിച്ച് അനുമതി നൽകുക. വാട്സാപ്പിലൂടെയോ ഇ-മെയിൽ വഴിയോ കലക്ടർക്ക് അപേക്ഷ നൽകാം. പുറപ്പെടുന്ന സംസ്ഥാനത്തെ ജില്ല അധികൃതരുടെ യാത്രാ അനുമതിയും വേണം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് മാത്രമാണ് യാത്രക്ക് അനുമതി.
ഗർഭിണികൾ പ്രസവ തീയതി, ആരോഗ്യനില എന്നിവ വ്യക്തമാക്കുന്ന രജിസ്റ്റേർഡ് ഗൈനക്കോളജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റ് നൽകണം. ഗർഭിണിയോടൊപ്പം കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കും.
ചികിത്സക്കായി വരുന്നവർ ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടുത്തെ കലക്ടറിൽനിന്ന് അനുമതി വാങ്ങണം. തുടർന്ന്, പുറപ്പെടുന്ന ജില്ലയിൽനിന്ന് വാഹന പാസ് വാങ്ങണം. രണ്ട് അനുമതി രേഖകളും യാത്രയിലുടനീളം കരുതണം.
മരണവുമായോ മരണാനന്തര ചടങ്ങുമായോ ബന്ധപ്പെട്ടാണ് യാത്രയെങ്കിൽ മരിച്ചയാളിനെ സംബന്ധിക്കുന്ന സത്യവാങ്മൂലം അതിർത്തിയിൽ നൽകണം.
അതിർത്തിയിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ചാണ് കേരളത്തിലേക്ക് കടത്തിവിടുക. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കും. അല്ലാത്തവർ വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.