ബി.ജെ.പിയിൽ കലഹം രൂക്ഷം; ശോഭയും നേതാക്കളും യോഗം ബഹിഷ്‌കരിച്ചു
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നു. പ്രസിഡൻറ് കെ. സുരേന്ദ്രൻെറ നിലപാടിൽ എതിർപ്പുള്ള ശോഭ സുരേന്ദ്രൻ അടക്കമുള്ള നിരവധി നേതാക്കൾ ഭാരവാഹിയോഗം ബഹിഷ്‌കരിച്ചു. സുരേന്ദ്രൻ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും തങ്ങൾക്ക് അർഹമായ സ്ഥാനം നൽകുന്നില്ലെന്നുമാണ് ഇവരുടെ പരാതി. അതിനിടെ മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്‌ണൻ എന്നിവർ കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തതും പുതിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ, പി.എം വേലായുധൻ, കെ.പി. ശ്രീശൻ എന്നിവർ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്നായിരുന്നു ഇതേകുറിച്ച് കെ. സുരേന്ദ്രൻെറ പ്രതികരണം. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ് -കെ. സുരേന്ദ്രൻ പറഞ്ഞു.