േകാവിഡ് പ്രോട്ടോകോളിൽ ഗൗരിയമ്മക്ക് 102ാം പിറന്നാൾ
text_fieldsആലപ്പുഴ: േകാവിഡ് പ്രോട്ടോകോൾ മാർഗനിർദേശങ്ങൾ പാലിച്ച് കേരളത്തിെൻറ വിപ്ലവനക്ഷത്രം കെ.ആർ. ഗൗരിയമ്മ 102ാം പിറന്നാൾ ലളിതമായി ആഘോഷിച്ചു. റിവേഴ്സ് ക്വാറൻറീനിലായതിനാൽ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുലർച്ച ആറിനുതന്നെ എഴുന്നേറ്റ് കുളിച്ച് ചന്ദനക്കുറി ചാർത്തിയ ഗൗരിയമ്മ പ്രസന്നവതിയായിരുന്നു. ആദ്യം കുറേനേരം സെറ്റ് സാരിയണിെഞ്ഞങ്കിലും പിന്നീട് പതിവ് തൂവെള്ള സാരിയിലേക്ക് മാറി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽനിന്ന് പ്രത്യേകമായി കൊണ്ടുവന്ന പാൽപായസം െജ.എസ്.എസ് ആലപ്പുഴ ഓഫിസ് സെക്രട്ടറി ഡി. മോഹനൻ ഗൗരിയമ്മക്ക് നൽകി. ജില്ല കലക്ടർ എ. അലക്സാണ്ടറും എ.എം. ആരിഫ് എം.പിയും മാത്രമാണ് വീടിനകത്ത് പ്രവേശിച്ചത്. സഹോദരി ഭാരതിയുടെ മകളും സന്തത സഹചാരിയുമായ ഇൻഡസും ജെ.എസ്.എസ് പ്രവർത്തകയും സഹായിയുമായ ബേബിയും ഡ്രൈവർ ജോസും സുരക്ഷക്കുള്ള സിവിൽ പൊലീസ് ഓഫിസർമാരായ ബ്രില്യൻറും ജോണും മാത്രമാണ് വീട്ടിലുള്ളത്. പ്രഭാതഭക്ഷണവും ലളിതമായ പിറന്നാൾ സദ്യയും ഇവരോടൊപ്പമായിരുന്നു.
ഉച്ചക്ക് വിശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകീട്ടും വിളിച്ചു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ തുടങ്ങിയവരും ആശംസ നേർന്നു. പരിസരവാസികൾ അടക്കമുള്ളവർക്ക് പാൽപായസം വിതരണം ചെയ്തു.രാവിലെ മുതൽ വീടിനു മുന്നിൽ നിലയുറപ്പിച്ചിരുന്ന മാധ്യമപ്രവർത്തകരെയും പാർട്ടി പ്രവർത്തകരെയും കാണാൻ 11.15ഒാടെ ഗൗരിയമ്മ വീടിനു മുന്നിലെത്തി. മുൻവശത്തെ പ്രധാന വാതിൽ തുറക്കാൻ കഴിയാതെ വന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് അവർ പിൻഭാഗത്ത് കൂടി മുറ്റത്തേക്ക് വന്നത്. അഞ്ചു മിനിറ്റ് അവിടെ നിന്ന് എല്ലാവരെയും നോക്കിചിരിച്ച് കൈവീശി സന്തോഷം പ്രകടിപ്പിച്ച ശേഷമാണ് അവർ വീടിനുള്ളിലേക്ക് മടങ്ങിയത്.നേരേത്ത െജ.എസ്.എസ് പ്രവർത്തകർ ഗേറ്റിനു മുന്നിൽ ഒരുക്കിയ ലളിതമായ ആഘോഷം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ചെയർമാനുമായ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.