എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ വീണ്ടും അച്ചടക്ക നടപടി
text_fieldsഎൻ. പ്രശാന്ത്
തിരുവനന്തപുരം: സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്ക നടപടി ആരംഭിച്ചു. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെതിരെ നിലപാടെടുത്തതിനുമാണ് പുതിയ നടപടി. പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നോട്ടീസ് പ്രശാന്തിന് നൽകി.
നിലവിലെ സസ്പെൻഷൻ കാലാവധി പുനഃപരിശോധിക്കാനായി റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ വീണ്ടും നടപടിയുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഉന്നത ഉദ്യോഗസ്ഥനായ ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതിനാണ് 2024 നവംബർ 11ന് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ച സംഭവത്തിൽ കെ. ഗോപാലകൃഷ്ണനൊപ്പം ഒരേ ദിവസമായിരുന്നു പ്രശാന്തിന്റെയും സസ്പെൻഷൻ.
കേരള സിവിൽ സർവിസ് ചരിത്രത്തിൽ ആദ്യമായായിരുന്നു രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായത്. എന്നാൽ, ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിന്നീട് സർക്കാർ പിൻവലിച്ചിരുന്നു. പ്രശാന്തിനെതിരെയുള്ള അച്ചടക്ക നടപടികൾ ഘട്ടംഘട്ടമായി നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് പുതിയ നോട്ടീസ് കൂടി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

