പ്രേംജിയുടെ വീട് സർക്കാർ ഏറ്റെടുക്കും –മന്ത്രി സുനിൽകുമാർ
text_fieldsതൃശൂർ: ഭരത് പ്രേംജിയുടെ പൂങ്കുന്നത്തെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഇക്കാര്യം പുരാവസ്തു, സാംസ്കാരിക വകുപ്പുകളുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ മുറ്റത്തെ മാവ് വീണ് വീടിെൻറ ഒരുഭാഗം തകർന്ന വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.
പ്രേംജിയുടെ സ്മാരക സാംസ്കാരിക ഇടമായി വീട് സംരക്ഷിക്കാൻ വിട്ടുകൊടുക്കാമെന്ന് മകൻ നീലൻ വാഗ്ദാനം ചെയ്തിരുന്നു. വി.ടി. ഭട്ടതിരിപ്പാടുമായി ചേർന്ന് സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ്, വിധവയായ ആര്യ അന്തർജനത്തെ പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് വിവാഹം കഴിച്ചത്.
അന്ന് കോഴിക്കോട്ട് ആയിരുന്ന അദ്ദേഹം തൃശൂർ മംഗളോദയം പ്രസിലേക്ക് ജോലി മാറിയെത്തിയപ്പോൾ വാങ്ങിയതാണ് പൂങ്കുന്നം റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്. ചെറുകാടിെൻറ ‘നമ്മളൊന്ന്’, കെ. ദാമോദരെൻറ ‘പാട്ടബാക്കി’തുടങ്ങിയ നാടകങ്ങളുടെ റിഹേഴ്സൽ ഈ വീട്ടുമുറ്റത്തായിരുന്നു. പ്രേംജി അഭിനയിച്ച ചില സിനിമകളുടെ ലൊക്കേഷനുമായി.
മികച്ച ചലച്ചിത്ര നടനുള്ള ഭരത് അവാർഡ് നേടിയ പ്രേംജിയുടെ മരണശേഷം ആര്യ 10 വർഷം ഇവിടെ താമസിച്ചു. പിന്നീട്, മകൻ മാധ്യമപ്രവർത്തകനായ നീലെൻറയൊപ്പം തിരുവനന്തപുരത്തേക്ക് പോയി. നാല് വർഷം മുമ്പ് ആര്യ മരിച്ചു.
മറ്റൊരു കുടുംബം ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്നു. വീടിെൻറ ഒരുവശത്തെ ഓടുകളും ഷീറ്റും തകർന്നു. മുറികളും വരാന്തയും ചോർന്നൊലിക്കുന്നുണ്ട്. ഉള്ളിലെ ചുവരുകൾ തകർന്നുവീഴാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.