36 പേർക്ക് കോളേജ് പ്രിൻസിപ്പലായി നിയമനം
text_fieldsതിരുവനന്തപുരം: സർക്കാർ പ്രതിരോധങ്ങൾ ഒന്നടങ്കം പാളിയതോടെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് 36 അധ്യാപകർക്ക് സർക്കാർ കോളജ് പ്രിൻസിപ്പൽ തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സെലക്ഷൻ കമ്മിറ്റി തയാറാക്കുകയും ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത 43 പേരുടെ പട്ടികയിൽ സർവിസിലുള്ള 38 പേർക്കുള്ള നിയമന ഉത്തരവ് വ്യാഴാഴ്ച ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. തുടർന്നാണ് പദവി വേണ്ടെന്ന് അറിയിച്ച രണ്ട് പേരെ ഒഴിവാക്കി 36 പേർക്ക് താൽക്കാലിക നിയമനം നൽകി ഉത്തരവിറക്കിയത്. പദവി വേണ്ടെന്നുവെച്ച രണ്ട് പേരും 43 പേരുടെ പട്ടിക അട്ടിമറിക്കാൻ നീക്കം നടത്തിയ ഭരണാനുകൂല സംഘടന ഭാരവാഹികളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വ്യാഴാഴ്ച ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കും.
2018ന് ശേഷം സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ നിയമനം നടത്തിയിട്ടില്ല. നിലവിൽ 62 കോളജുകളിൽ പ്രിൻസിപ്പൽമാരില്ല. പ്രിൻസിപ്പൽ നിയമനത്തിൽ യു.ജി.സി റെഗുലേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പുകളാണ് നിയമനം അനിശ്ചിതമായി നീളാൻ കാരണം. യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള സെലക്ഷൻ നടപടികൾക്കെതിരെ സർക്കാർ തന്നെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങി. റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനം നടത്തുന്നതിനെതിരെ ഭരണാനുകൂല സംഘടന രംഗത്തുവന്നതോടെയാണ് ഇതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പും നീങ്ങിയത്. റെഗുലേഷൻ മറികടന്ന് അയോഗ്യരെ നിയമിക്കാനായി 43 പേരുടെ പട്ടിക 76 പേരുടേതാക്കിയ സർക്കാർ നടപടി ട്രൈബ്യൂണൽ അംഗീകരിച്ചതുമില്ല.43 പേരുടെ പട്ടികയിൽനിന്ന് താൽക്കാലിക നിയമനം നടത്താനുള്ള ഉത്തരവ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞദിവസം ട്രൈബ്യൂണൽ തള്ളി. താൽക്കാലികമായി നിയമനം ലഭിച്ചവർ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം പ്രിൻസിപ്പൽ നിയമനത്തിനായി നടത്തുന്ന പുതിയ സെലക്ഷൻ നടപടികളിലും പങ്കെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.