സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണറുടെ ഇടപെടൽ; സ്വീകരിച്ച നടപടിയിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. ലഹരി വ്യാപനത്തിലെ നിലവിലെ സാഹചര്യം, സ്വീകരിച്ച നടപടികൾ അടക്കമുള്ളവ വിശദീകരിക്കണമെന്നാണ് ഡി.ജി.പിയോട് നിർദേശിച്ചിട്ടുള്ളത്.
കൂടാതെ, ലഹരി ഉപയോഗം തടയാനുള്ള ആക്ഷൻ പ്ലാൻ നൽകാനും ഗവർണർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, തയാറാക്കി വരുന്ന ആക്ഷൻ പ്ലാനുമായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഡി.ജി.പി ഗവർണറെ കാണും.
ലഹരിക്കെതിരെ ശക്തമായ നടപടിക്കായി ക്രമസമാധാന, ഇന്‍റലിജൻസ് എ.ഡി.ജി.പിമാരുടെ പ്രത്യേക യോഗം ഡി.ജി.പി വിളിച്ചു ചേർത്തിരുന്നു. യോഗത്തിന്‍റെ അടിസ്ഥാനത്തിൽ വിശദമായ ആക്ഷൻ പ്ലാൻ തയാറാക്കി വരികയാണ്. നിയമസഭ സമ്മേളനത്തിന് ശേഷം ഡൽഹിക്ക് പോകുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമായിരിക്കും ഡി.ജി.പിയുമായുള്ള ചർച്ച.
ഫെബ്രുവരി 22 മുതൽ ഓപറേഷൻ പി ഹണ്ട് എന്ന പേരിൽ ലഹരിക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ് സംസ്ഥാന സർക്കാർ. പി ഹണ്ടിന്‍റെ ഭാഗമായി ലഹരിയുമായി ബന്ധമുള്ള നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്യാനായിട്ടുണ്ട്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് മറ്റൊരു ഓപറേഷൻ വിഭാഗവും പൊലീസ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

