ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ഗവർണർ
text_fieldsതിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച തന്റെ ചെറിയ അറിവ് പ്രകാരം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർവഴി മാത്രമേ പാടുള്ളൂവെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവനയോട് ചാനൽ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
സർക്കാറിന് ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ ബന്ധമായിരിക്കണം. ഗവർണർ പദവിയെ ആദരവോടെ കാണണം. ഉന്നതവിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കളും മുൻഗാമികളും സർവകലാശാലകളെ സർക്കാറിന്റെ പരിധിക്ക് പുറത്തുനിർത്തുകയും ഗവർണർമാരെ ഏൽപ്പിക്കുകയും ചെയ്തത്-ഗവർണർ പറഞ്ഞു. മോഹനൻ കുന്നുമ്മൽ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി. എന്തുകൊണ്ടാണ് വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെ സർക്കാർ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വി.സിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ തന്നോട് പറയട്ടെ; അപ്പോൾ മറുപടി നൽകാമെന്നും ഗവർണർ വ്യക്തമാക്കി.
കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പൊലീസ് നടപടിയുണ്ടായില്ലെന്ന പരാതിയിൽ ഗവർണർ ഡി.ജി.പിയെ വിളിച്ചുവരുത്തിയത് വിവാദമായിരുന്നു. എസ്.എഫ്.ഐക്കാര്‍ക്കെതിരായ കാലടി സര്‍വകലാശാല വി.സി സിസ തോമസിന്റെ പരാതിയിലാണ് ഡി.ജി.പിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

