ഗവര്‍ണർ മാനസികപാകത കൈവരിക്കണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: സംഘ്പരിവാര്‍ വിതച്ച വിദ്വേഷത്തിന്‍റെ വിത്ത് മനസ്സില്‍ വളരുമ്പോള്‍ അതിനനുസരിച്ച് പ്രസ്താവന നടത്താതെ ഗവർണർ സ്വയം മാനസികപാകത കൈവരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. ഡല്‍ഹി ജാമിഅ മില്ലിയയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ദണ്ഡുകൊണ്ട് തന്‍റെ തലക്കടിച്ചുവെന്ന ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിക്ക് ഡല്‍ഹിയില്‍ യുവജനവിഭാഗമില്ലെന്നിരിക്കെ, തലക്കടിയേറ്റ സമയവും സന്ദര്‍ഭവും അദ്ദേഹം വെളിപ്പെടുത്തണം. ആക്രമിക്കപ്പെട്ടിട്ടും പരാതി നല്‍കാതിരുന്നത് ഗവര്‍ണര്‍ക്ക് ഡല്‍ഹി പൊലീസില്‍ പോലും വിശ്വാസമില്ലാത്തതിനാലാവും. ജമാഅത്തെ ഇസ്‌ലാമിയുടെ കടുത്ത ശത്രുക്കള്‍പോലും ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ആരോപണമാണ് ഭരണഘടന സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിക്കുന്നത്. ഇതിലൂടെ അദ്ദേഹം സ്വയം അപഹാസ്യനാവുകയാണ്.
ശരീഅത്ത് വിവാദകാലത്ത് സംഘ്പരിവാര്‍ അജണ്ടയുമായി കേരളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ആശയപരമായി തടയിട്ടതിന്‍റെ വെറുപ്പ് അദ്ദേഹത്തിന് ഇപ്പോഴുമുള്ളതിനാലാവും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇത്തരം നുണപ്രചാരണങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും വി.ടി. അബ്ദുല്ലക്കായ തങ്ങൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

