സർക്കാർ വിദ്യാലയത്തിന്റെ മൈതാനം സംഗീത കോളജിന്; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: വിയ്യൂർ രാമവർമപുരം ഗവ. യു.പി സ്കൂളിലെ മൈതാനം സംഗീത കോളജ് തുടങ്ങാൻ കോളേജിയറ്റ് വകുപ്പിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. രണ്ടര ഏക്കറോളം വരുന്ന കളി സ്ഥലം കൈമാറുന്നത് ചോദ്യം ചെയ്ത് പി.ടി.എ അംഗം ആർ.എ. ഫസീല, പൂർവ വിദ്യാർഥി ആലത്ത് ഗോപി എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഹരജിക്കാരേയും പ്രധാനാധ്യാപകനെയും കേട്ട് പുതിയ തീരുമാനമെടുക്കാനും കോടതി നിർദേശം നൽകി.
സ്കൂളിന്റെ രണ്ടര ഏക്കറോളം സഥലം സർക്കാർ മേഖലയിൽ സംഗീത കോളജ് നിർമിക്കാനായി കൈമാറാനാണ് 2024 ഡിസംബർ അഞ്ചിന് ഉത്തരവിറക്കിയത്. തീരുമാനം പിൻവലിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ദേശീയ കായിക നയവും ദേശീയ വിദ്യാഭ്യാസ നയവും പ്രകാരം സ്കൂൾ വിദ്യാർഥികൾക്ക് കായിക വിദ്യാഭ്യാസവും നിർബന്ധമാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് മൈതാനങ്ങളും നിർബന്ധമാണ്. സർക്കാർ ഉത്തരവ് രണ്ട് നയങ്ങൾക്കും വിരുദ്ധമാണെന്നും അഡ്വ. ജി. കൃഷ്ണകുമാർ മുഖേന നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിൽ പറയുന്ന പ്രകാരം ഭൂമി കോളജിന് കൈമാറി കഴിഞ്ഞാൽ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം കളിസ്ഥലം അടക്കം ഒരു സ്കൂളിന് അനുമതി നൽകാവുന്ന ഭൂവിസ്തൃതി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ശേഷിക്കുന്ന ഭൂമി മൈതാനമണ്ടാക്കാൻ മതിയാവില്ല. ഈ സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടം പാലിക്കാനാവാതെ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉത്തരവ് പുനഃപരിശോധിക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

