പുൽപള്ളി: വയനാട്ടിൽ കളിമണ്ണ് ക്ഷാമം രൂക്ഷമായതോടെ ഈ രംഗത്ത് മൺപാത്രം നിർമിച്ച് ഉപജീവനം നടത്തുന്നവർ പ്രതിസന്ധിയിൽ. നിലവിൽ മേപ്പാടിയിലാണ് കളിമണ്ണ് ലഭിക്കുന്നത്. ഇതിനാവട്ടെ ഉയർന്ന വില നൽകണം. അതിജീവനത്തിെൻറ പാതയിലാണ് ഈ രംഗത്തെ തൊഴിലാളികൾ.
മൺപാത്രതൊഴിലാളികൾ വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിൽ തലച്ചുമടായി മൺപാത്രവുമായി വീടുവീടാന്തരം കയറിയിറങ്ങുന്നത് കാഴ്ചയായിരുന്നു. സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക് തുടങ്ങിയ പാത്രങ്ങളുടെ വ്യാപനത്തോടെ ഇവർക്ക് തൊഴിൽ നഷ്ടമായി തുടങ്ങി.
വയനാട്ടിൽ വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഈ രംഗത്തുള്ളത്. അവർ സർക്കാർ അവഗണന നേരിടുകയാണ്. പുതിയ തലമുറ മറ്റു തൊഴിലുകൾ തേടിപോയി. ഇതര സംസ്ഥാനങ്ങളിൽനിന്ന് മൺപാത്രങ്ങൾ വിപണിയിലെത്തുന്നതും ഈ രംഗത്തെ തൊഴിലാളികളെ ബാധിച്ചു. ഉത്സവസീസണുകളിൽ മാത്രമാണ് ഇപ്പോൾ ഇവർക്ക് കച്ചവടം.
പൂച്ചട്ടികൾക്കാണ് സമീപകാലം വരെ ഡിമാൻറ് ഉണ്ടായിരുന്നത്. എന്നാൽ, പൂച്ചട്ടികളും പ്ലാസ്റ്റിക്കിലേക്ക് മാറിയതോടെ ഇതിലും തൊഴിലവസരങ്ങൾ കുറഞ്ഞു. എന്നാലും പാചകത്തിന് മൺപാത്രങ്ങളുടെ ഗുണം തിരിച്ചറിഞ്ഞ് വാങ്ങുന്നവർ ഉണ്ട്.
സർക്കാറിെൻറ ഒരുതരത്തിലുള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്ന് പുൽപള്ളിയിലെ മൺപാത്ര തൊഴിലാളി ഓമന പറഞ്ഞു.