വികസനക്കുതിപ്പിന് ‘വിഷൻ 2031’ കർമപദ്ധതിയുമായി സർക്കാർ; തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ-ലൈറ്റ് മെട്രോ, തീരമേഖലയെ കൂട്ടിയോജിപ്പിച്ച് ‘മിഷൻ സമുദ്ര’
text_fieldsതിരുവനന്തപുരം: ഇന്ദിര ഗാരൻറികൾക്ക് പുറമെ അഞ്ച് സ്വപ്നപദ്ധതികളും വിവിധ വകുപ്പുകളിലായി 1280 ലക്ഷ്യപ്രഖ്യാപനങ്ങളുമായി സർക്കാറിന്റെ ‘വിഷൻ 2031’. യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾകൂടി പരിഗണിച്ചാണ് കർമപദ്ധതി തയാറാക്കി സർക്കാർ ഉത്തരവിറക്കിയത്. ഗവർണറുടെ നയപ്രഖ്യാപനവും പിന്നാലെ വി.ഡി. സതീശൻ സർക്കാറിന്റെ ഒന്നാം ബജറ്റും ‘വിഷൻ 2031’ ന്റെ ചുവടുപിടിച്ചാകും.
കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയെ സംയോജിപ്പിച്ച് അഞ്ച് വർഷത്തിനകം നടപ്പാക്കുന്ന സമഗ്രപദ്ധതിയായ ‘മിഷൻ സമുദ്ര’യാണ് സ്വപ്ന പ്രഖ്യാപനങ്ങളിൽ ഒന്നാമത്തേത്. ഇതിന്റെ ഭാഗമായി വൻകിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിനും യാത്രാസേവനങ്ങൾക്കും ഏകീകൃത ജലഗതാഗത ശൃംഖല സ്ഥാപിക്കും.
സംസ്ഥാനത്തെ വ്യോമയാന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന വ്യോമയാന വികസനമാണ് രണ്ടാമത്തെ സ്വപ്നപദ്ധതി. ഇതിൽ ആധുനിക പൈലറ്റ് പരിശീലനം, ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തിലെ രണ്ടാംഘട്ട റൺവേ നിർമാണം, വിമാനത്താവളങ്ങളിലെ സാമ്പത്തിക മേഖലകൾ, കണ്ണൂർ വിമാനത്താവള വികസനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
100 കോടിയിലധികം വാർഷിക വരുമാന ശേഷിയുള്ള പതിനായിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കാനുള്ള സമഗ്രപദ്ധതിയാണ് മൂന്നാമത്തേത്. സംരംഭകർക്ക് ആവശ്യമായ മൂലധന പിന്തുണ നൽകാൻ റിവോൾവിങ് ഫണ്ട്, ടെക്നോളജി ഫണ്ട് എന്നിവ ലഭ്യമാക്കും. അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാനും അതനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനുമായി വിദഗ്ധർ അടങ്ങുന്ന ‘ജോബ് വാച്ച് ടവർ’ രൂപവത്കരിക്കുന്നതും സർക്കാറിന്റെ സ്വപ്നപദ്ധതിയിൽപ്പെടുന്നു. വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ ‘ട്രൈബൽ യൂനിവേഴ്സിറ്റി’ സ്ഥാപിക്കുമെന്നതാണ് സ്വപ്ന പദ്ധതിയിലെ അവസാനത്തേത്.
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ-ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കും. സംസ്ഥാനത്ത് ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സി എന്നിവയിൽ ഉപയോഗിക്കാവുന്ന ഏകീകൃത ട്രാവൽ കാർഡുകൾ ആരംഭിക്കും. കായിക മേഖല വികസനത്തിന് കായിക സർവകലാശാല ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷനുകൾ നിയമപരമായ അവകാശമാക്കി മാറ്റുമെന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യമായി ‘വിഷൻ 2031’ പ്രഖ്യാപനം. ദാരിദ്ര്യ നിർമാർജനത്തിന് ‘ആശ്രയ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘നവആശ്രയ’ ആരംഭിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കുമെന്നതും വിഷൻ 2031ൽ ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച് മുൻഗണനാടിസ്ഥാനത്തിൽ രൂപരേഖ തയാറാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

