അട്ടപ്പാടി കരാറിന് സർക്കാറിന്‍റെ അറിവോ സമ്മതമോ ഇല്ല -എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യസ്ഥാപത്തിന് പാട്ടത്തിന് നൽകിയത് സർക്കാറിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് മന്ത്രി എ.കെ. ബാലൻ. വാർത്താസമ്മേളനത്തിൽ കരാർ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ സഹകരണ ഫാമിങ് സൊസൈറ്റി അധികൃതർ നൽകിയ പാട്ടകരാർ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രിൻസിപ്പൽ സെക്രട്ടറി അതനുസരിച്ച് നടപടികൾ തുടങ്ങി. അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസർക്കും സൊസൈറ്റി സെക്രട്ടറിക്കും കരാർ നൽകാൻ അധികാരമുണ്ടെന്ന ധാരണയിലാണ് ഇതെല്ലാം ചെയ്തത്. 25 വർഷത്തേക്കാണ് തൃശൂർ മുണ്ടൂരിലെ എൽ.എ ഹോംസ് എന്ന സ്വകാര്യ സ്ഥാപനത്തിന് ഭൂമി പാട്ടത്തിന് നൽകിയത്.
സൊസൈറ്റിയിൽ കൂടുതൽ ഉൽപ്പാദനം നടത്താൻ വേണ്ടിയാണ് കരാർ നൽകിയതെന്നാണ് സൊസൈറ്റി ഭാരവാഹികളുടെ വിശദീകരണം. ആദിവാസികളുടെ താൽപര്യത്തിന് എതിരായി ഒരു തുണ്ട് ഭൂമി പോലും ദുരുപയോഗം ചെയ്യാൻ സർക്കാർ അനുവദിക്കില്ല. സൊസൈറ്റിക്ക് വേണ്ടിയാണ് ഭൂമി നൽകിയത്. കൃഷിഫാമിന്‍റെ ഭൂമി തുണ്ടാക്കി ആദിവാസികൾക്ക് വിതരണം ചെയ്യാനാവില്ല. ആദിവാസികളുടെ സമ്മതത്തോടെ രൂപംകൊടുത്ത സൊസൈറ്റി ആണിെതന്നും മന്ത്രി പറഞ്ഞു.
വയനാട്, കോഴിക്കോട് ജില്ലകളിൽ സമാനമായ കൂട്ടുകൃഷി സൊസൈറ്റികൾ പിരിച്ചുവിട്ട് ആദിവാസി കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വരെ വിതരണം ചെയ്തുവെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.