ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗവർണർ
text_fieldsആലപ്പുഴ: കുട്ടനാട് തകഴിയിലെ കർഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വർഷം ഇത്തരത്തിലൊരു ആത്മഹത്യയുണ്ടായിരുന്നു. അന്ന് നിരവധി ഉറപ്പുകൾ കർഷകർക്ക് നൽകി. ഇപ്പാൾ വീണ്ടും സമാനമായ സംഭവം ആവർത്തിച്ചിരിക്കുകയാണ്. കേരളത്തിലെ കർഷകർ വലിയ ദുരിതത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നെല്ല് സംഭരണം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്നാണ് നടത്തുന്നത്. ഇതിൽ കേന്ദ്രം നൽകാനുള്ള പണം നൽകിയെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ഗവർണർ പറഞ്ഞു.
ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തതിനെ തുടർന്ന് തകഴിയിൽ കർഷകനായ പ്രസാദ് (56) വിഷം കഴിച്ച് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാറാണ് എന്ന് ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൂന്ന് ഏക്കറിൽ കൃഷി നടത്തിവന്ന തനിക്ക് കൃഷി തുടർന്ന് നടത്തുന്നതിന് വളം വാങ്ങാനും മരുന്നടിക്കാനും ഒന്നും കൈയിൽ പണമില്ല. വായ്പ എടുക്കുന്നതിന് ബാങ്കുകളെ സമീപിച്ചപ്പോൾ പി.ആർ.എസ് കുടിശ്ശിക ഉള്ളതിനിൽ വായ്പ നൽകാൻ കഴിയില്ല എന്നാണ് അറിയിച്ചതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
അവശനിലയിൽ കണ്ട പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ല് സർക്കാറിന് കൊടുത്തതിന് സർക്കാർ നൽകിയ തുകയാണ് പി.ആർ.എസ്. നെല്ല് സർക്കാറിന് സംഭരണത്തിനായി നൽകിയതിന്റെ രസീത് സർക്കാർ നിർദേശിച്ച ബാങ്കിൽ നൽകുമ്പോൾ ബാങ്ക് നൽകിയ തുകയാണ് പി.ആർ.എസ് വായ്പ. ബാങ്ക് തുക നൽകുന്നത് വായ്പയായാണ്. ഈ തുക പിന്നീട് സർക്കാർ ബാങ്കിന് നൽകുകയാണ് ചെയ്യുന്നത്.
തുക സർക്കാർ ബാങ്കിന് നൽകാത്തതിനാൽ പി.ആർ.എസ്. തുക കർഷകന്റെ വായ്പാ കുടിശിഖ യായി ബാങ്ക് കണക്കാക്കുകയായിരുന്നു. അതിനാൽ തുടർന്ന് കൃഷിക്ക് വായ്പ അനുവദിക്കാൻ ബാങ്ക് കൾ തയാറായില്ല. ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് വായ്പ നിഷേധിച്ചത്. ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

