നാട്ടുവൈദ്യന്റെ കൊലപാതകം: കാറിൽ നിന്ന് രക്തക്കറയും മുടിയും കിട്ടി
text_fieldsനിലമ്പൂർ: കഷ്ണങ്ങളാക്കിയ മൃതശരീര ഭാഗങ്ങൾ കവറിലാക്കി പുഴയിൽ തള്ളാൻ കൊണ്ടുപോയ മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഹോണ്ട സിറ്റി ആഡംബര കാറിൽനിന്ന് രക്തക്കറയും മുടിയും ലഭിച്ചു. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ശാസ്ത്രീയ സംഘത്തിന് ഡി.എൻ.എ പരിശോധനക്ക് ആവശ‍്യമായ നിർണായക തെളിവുകൾ ലഭിച്ചത്. മൃതദേഹം കഷ്ണങ്ങളാക്കിയ ശുചിമുറിയിൽനിന്ന് നീക്കം ചെയ്ത് വീട്ടിന് മുന്നിലായി റോഡരികിൽ തള്ളിയ ടൈൽസിന്‍റെ അവശിഷ്ട ഭാഗങ്ങളിൽനിന്ന് രക്തക്കറ കണ്ടെത്തി.
ലഭിച്ച സാമ്പിളുകൾ കൊല്ലപ്പെട്ട നാട്ടുവൈദ‍്യൻ മൈസൂർ സ്വദേശി ഷാബാ ഷെരീഫിന്‍റെതാണോയെന്നുള്ളത് ലാബിലെ വിദഗ്ധ പരിശോധനക്കുശേഷമേ പറയാനാവൂയെന്ന് ശാസ്ത്രീയ പരിശോധനക്ക് നേതൃത്വം നൽകിയ തൃശൂർ ഫോറൻസിക് ലാബ് ഡി.എൻ.എ അനാലിസിസ് ഡയറക്ടർ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ശേഖരിച്ച നിർണായക തെളിവുകൾ കോടതിക്ക് കൈമാറും. സീൽ ചെയ്ത് ലഭിക്കുന്ന സാമ്പിളുകൾ താരതമ‍്യപഠനം നടത്തി 30 ദിവസത്തിനകം പരിശോധന ഫലം ലഭ‍്യമാകും. കൃത‍്യം നടന്ന ഷൈബിൻ അഷ്റഫിന്‍റെ വീട്ടിലെ ശാസ്ത്രീയപരിശോധന പൂർത്തിയായി. ഇനി പുഴയിൽ തള്ളിയെന്ന് പറയുന്ന മൃതദേഹത്തിന്‍റെ ശരീരഭാഗങ്ങൾ, മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ, വെട്ടാൻ ഉപയോഗിച്ച തടിക്കഷ്ണം എന്നിവ ലഭ‍്യമായാൽ അവയിലും ശാസ്ത്രീയ പരിശോധന വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.