You are here
തേയിലത്തോട്ടത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
മൂന്നാറിലെ പച്ചപുതച്ച തേയിലത്തോട്ടത്തിൽനിന്ന് സമരത്തിെൻറ തീച്ചൂടിലേക്ക് ഇറങ്ങിച്ചെന്ന കുറെ തോട്ടം തൊഴിലാളികളായ സ്ത്രീകൾ. രാഷ്ട്രീയപാർട്ടികളെയൊന്നും വിശ്വാസമില്ലെന്നു പറഞ്ഞ് അവർ കെട്ടിയുയർത്തിയ പൊമ്പിള ഒരുമൈ എന്ന ഉജ്വല പ്രസ്ഥാനത്തിലൂടെ നേതൃത്വത്തിലേക്കുയർന്നു, അതിൽ തീയിൽ കുരുത്ത ഒരു വനിത-അതാണ് ഗോമതി. പ്രധാന രാഷ്ട്രീയപാർട്ടികളുടെയൊന്നും പിന്തുണയില്ലാതെ സ്വതന്ത്രയായി ഇടുക്കി ലോക്സഭ സീറ്റിൽ മത്സരിക്കാൻ ഇവർക്ക് കരുത്തു നൽകുന്നതും അതേ ചങ്കുറപ്പാണ്.
ജയിക്കണമെന്നില്ല, തോട്ടം തൊഴിലാളികൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ടാകുന്നതുതന്നെ വലിയ കാര്യമാണെന്ന് അവർ പറയുന്നു, ഇല്ല ഞാൻ ജയിക്കുക തന്നെ ചെയ്യും. തങ്ങളെ ഇത്രയും കാലം പറഞ്ഞു പറ്റിച്ച രാഷ്ട്രീയപാർട്ടികളും ടാറ്റയും മൂന്നാറിനോടും തോട്ടം തൊഴിലാളികളോടും ഇവിടത്തെ മണ്ണിനോടും ആദിവാസികളോടും എന്തു ചെയ്തുവെന്ന് ഉറക്കെ പറയണമെങ്കിൽ, അത് കേൾക്കാൻ അധികാരികൾ കാത് കൂർപ്പിക്കണമെങ്കിൽ ഇതുമാത്രമാണ് അവസരം.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും തങ്ങളുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചതോടെ വേണ്ടെന്നുവെച്ചു. തമിഴ്നാട്ടിലെ ‘നാം തമിഴർ കക്ഷി’യും ‘വിടുതലൈ ചിരുതൈകൾ കക്ഷി’യും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സ്വതന്ത്രയായി മാത്രമേ മത്സരിക്കൂ എന്ന നിലപാടിലാണ് ഗോമതി. പരസ്യമായി തനിക്കുവേണ്ടി രംഗത്തിറങ്ങാൻ തയാറല്ലാത്ത നാട്ടുകാർ പക്ഷേ, രഹസ്യമായി വോട്ടു ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് നല്ലതണ്ണി ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഗോമതി പറഞ്ഞു.
ദേവികുളം, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, തൊടുപുഴ എന്നീ നിയോജകമണ്ഡലങ്ങളിലായി മലകളും പുഴകളും തേയിലതോട്ടങ്ങളുമായി വിശാലമായി കിടക്കുന്ന ഭൂവിഭാഗമാണ് ഇടുക്കി നിയോജകമണ്ഡലം. ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയില്ലാത്തത്, കർഷകരുടെ പ്രശ്നങ്ങൾ, തോട്ടം തൊഴിലാളികളുടെ കൂലി, ബോണസ് അങ്ങനെ ഒത്തിരി കാര്യങ്ങളാണ് വോട്ടർമാരോട് പറയാനുള്ളത്. നിരുപാധികമാണെങ്കിൽ രാഷ്ട്രീയക്കാരുടെ പിന്തുണ സ്വീകരിക്കാൻ ഗോമതി ഒരുക്കമാണ്.
പ്രചാരണത്തിന് പണമാണ് പ്രധാന പ്രശ്നമെന്ന് പറയുമ്പോഴും കേരളത്തിലെ ജനാധിപത്യവാദികളും തൊഴിലാളി, സ്ത്രീപ്രവർത്തകരും തന്നെ പിന്തുണക്കുമെന്നാണ് ഗോമതിയുടെ പ്രതീക്ഷ.