സ്വർണക്കൊള്ള; സന്നിധാനത്ത് എസ്.ഐ.ടിയുടെ അവസാനവട്ട പരിശോധന
text_fieldsഎസ്.ഐ.ടി അന്വേഷണ ഭാഗമായി വിദഗ്ധ സംഘത്തിലെ ജീവനക്കാർ സന്നിധാനത്തെ കട്ടിളപ്പാളി ഇളക്കാനുള്ള ശ്രമത്തിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി അവസാനവട്ട പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സന്നിധാനത്ത്. ഹൈകോടതി അനുമതിയോടെ ഞായറാഴ്ച വൈകുന്നേരം എത്തിയ സംഘം, മിഥുനമാസ പൂജകൾക്കായി നട തുറന്ന സമയത്ത് പരിശോധന ആരംഭിച്ചു. എസ്.പി എസ്. ശശിധരന്‍റെ നേതൃത്വത്തിലാണ് തിരുവാഭരണ കമീഷണറടക്കം ഉന്നത ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നത്. വിദഗ്ധ സംഘത്തിന്‍റെ സഹായവുമുണ്ട്.
സംഘം ആദ്യം പ്രഭാമണ്ഡലം ഇളക്കിയെടുത്ത് പ്രത്യേക മുറിയിലേക്ക് മാറ്റി. പിന്നാലെ കട്ടിളപ്പാളിയുടെ ഭാഗങ്ങൾ ഇളക്കിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇളക്കിയെടുത്ത ഭാഗങ്ങൾ പ്രത്യേകം തയാറാക്കിയ മുറിയിൽ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ തൂക്കം ഉൾപ്പെടെ പരിശോധിക്കും. നഷ്ടപ്പെട്ട സ്വർണത്തിന്‍റെ അളവ് കൃത്യമായി കണ്ടെത്തണമെന്ന കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നതിന് മുമ്പായി വിദഗ്ധ പരിശോധന നടത്തുന്നത്. ഇത്തവണ സാംപിൾ ശേഖരണമില്ല. മിഥുനമാസ പൂജകൾക്കായി അഞ്ചുമണിയോടെയാണ് നട തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

