ഫൈസൽ നേപ്പാൾ വഴിയും നിരവധി തവണ കേരളത്തിലേക്ക് സ്വർണം കടത്തി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഗ്രൗണ്ട്ഹാൻഡ്ലിങ് ജീവനക്കാരെ ഉപയോഗപ്പെടുത്തി 2000 കിലോയോളം സ്വർണം കടത്തിയ കേസിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫൈസൽ നേപ്പാൾ വഴിയും കേരളത്തിലേക്ക് വൻതോതിൽ സ്വർണം കടത്തിയിരുന്നുവെന്ന് ഡി.ആർ.ഐ അന്വേഷണത്തിൽ വെളിപ്പെട്ടു. സ്വർണം കടത്താൻ ആരെയൊക്കെയാണ് ഇയാൾ ഏജൻറുമാരായി ഉപയോഗപ്പെടുത്തിയിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്.
കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ മൂവാറ്റുപുഴ സ്വദേശി നൗഷാദിെൻറ അനുജനാണ് ഫൈസൽ. നൗഷാദ്, എമിേഗ്രഷൻ ഉദ്യോഗസ്ഥനായിരുന്ന ജാബിൻ കെ. ബഷീർ എന്നിവരുൾപ്പെടെ നാൽപതോളം പേരെ കസ്റ്റംസ് പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നൗഷാദ് ഉൾപ്പെടെ എട്ടുപേർ ഒരുവർഷത്തെ കോഫേപോസ തടങ്കലിനുശേഷം പുറത്തിറങ്ങി. ഫൈസലിനെ കോഫേപോസ പ്രകാരമാണ് ജയിലിലടച്ചിരിക്കുന്നത്.
നൗഷാദിനുവേണ്ടി നിരവധി തവണ ഫൈസൽ ദുബൈയിൽനിന്ന് പല വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് സ്വർണം എത്തിച്ചിരുന്നു. ദുബൈയിൽ ഇയാളെ പിടികൂടുന്നതിന് ഇൻറർപോളിെൻറ സഹായം തേടിയതോടെ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. അവിടെ സ്വർണം കടത്തുന്നതിനിടെ പിടിയിലായി 10 മാസത്തിലേറെ ജയിലിൽ കിടന്നിരുന്നു. കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിൽനിന്ന് ഡൽഹി വഴി നാട്ടിലേക്ക് രഹസ്യമായി വരാൻ ശ്രമിച്ചപ്പോഴാണ് ഡൽഹി വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
