യാത്രക്കാരൻ വിമാന ടോയ്ലറ്റിൽ സ്വർണം വെക്കും; കാബിൻ ക്രൂ പുറത്തെത്തിക്കും
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ വിമാനജീവനക്കാരൻ മൻഹാസ് അബുലീസ് സ്വർണം കടത്തിയത് വിമാനയാത്രക്കാരുടെ സഹായത്തോടെ. സ്വർണക്കടത്ത് സംഘം നിയോഗിക്കുന്ന യാത്രക്കാരൻ സ്വർണവുമായി ഗൾഫിൽ നിന്ന് വിമാനത്തിൽ കയറും. തുടർന്ന്, യാത്രക്കാരൻ വിമാനത്തിലെ ശൗചാലയത്തിൽ സ്വർണം ഒളിപ്പിക്കും. യാത്രക്കാരൻ ശൗചാലയത്തിൽ നിന്ന് ഇറങ്ങി സീറ്റിൽ ഇരുന്നശേഷം മൻഹാസ് ആ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിക്കും. തുടർന്ന് സാധാരണപോലെ ജോലി തുടരും. സ്വർണം മിശ്രിതമാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് യാത്രക്കാരൻ ഒളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതെടുത്ത് എളുപ്പം ഒളിപ്പിക്കാൻ മൻഹാസിന് കഴിയും.
സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ കാബിൻ ക്രൂവായ മൻഹാസ് വെള്ളിയാഴ്ച ഒരു കോടിയിൽപരം രൂപയുടെ സ്വർണം കടത്തിയത് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി നാഗൂർമീര ഇസ്മത്തിെൻറ സഹായത്തോടെയാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിന് (ഡി.ആർ.ഐ) രഹസ്യവിവരം ലഭിച്ചതുകൊണ്ടാണ് പിടികൂടാനായത്. പാലക്കാട് സ്വദേശി മൻഹാസ് രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. കോടികൾ വില വരുന്ന സ്വർണമാണ് ഇയാൾ വിമാനത്താവളങ്ങൾ വഴി കടത്തിയത്. യാത്രക്കാരെ ഉപയോഗപ്പെടുത്തി കൊച്ചി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വർണം കടത്തി. ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
ചെന്നൈ ലോബിക്കുവേണ്ടിയാണ് ഇയാൾ സ്വർണം കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തിനാണ് കേസിെൻറ തുടരന്വേഷണച്ചുമതല. ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും കസ്റ്റംസ് അന്വേഷണം നടത്തും. പിടിയിലായ മൻഹാസിനെയും നാഗൂർമീര ഇസ്മത്തിനെയും ശനിയാഴ്ച സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിനിടെ, മൻഹാസിനെ കരുതൽ തടങ്കലിലാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇയാൾ നിരവധി തവണ കള്ളക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. സ്പൈസ് ജെറ്റിൽനിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇയാൾ ചെയ്ത ഡ്യൂട്ടി വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ ഇതിനുമുമ്പ് കൊണ്ടുവന്ന സ്വർണം ആർക്കാണ് കൈമാറിയതെന്നും അന്വേഷിക്കും.
നിരവധി തവണ സ്വർണം കടത്തിയിട്ടും എന്തുകൊണ്ട് കസ്റ്റംസിന് ഇത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിനെക്കുറിച്ചും അന്വേഷിക്കും. സഹപ്രവർത്തകരിൽ ഒരാളാണ് ഡി.ആർ.ഐക്ക് സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം നൽകിയതെന്നറിയുന്നു. വിമാന കമ്പനിയിലെ മറ്റേതെങ്കിലും ജീവനക്കാർ ഇയാളുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കും. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം വസ്ത്രത്തിനുള്ളിലെ പ്രത്യേക പോക്കറ്റുകളിലായാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. വിമാന ജീവനക്കാരെ ദേഹപരിശോധനയിൽ നിന്നൊഴിവാക്കരുതെന്ന് കസ്റ്റംസിന് കർശനനിർേദശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.