സ്വർണക്കടത്ത് ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ് വഴി; 29 പ്രതികൾക്കെതിരെ കസ്റ്റംസിെന്റ കുറ്റപത്രം
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ 29 പ്രതികൾക്കെതിരെ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറിഞ്ഞുകൊണ്ട് കസ്റ്റംസ് തീരുവ വെട്ടിച്ച് സ്വർണം കടത്തുന്നതിൽ പങ്കാളിയായെന്ന ഗുരുതര ആരോപണത്തോടെയാണ് അന്വേഷണ സംഘം എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ (സാമ്പത്തികം) കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് നൽകിയത്.
കുറ്റസമ്മത മൊഴി നൽകിയെങ്കിലും സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാതെ കസ്റ്റംസ് ഇരുവരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരൻ കൂടിയായ സരിത്താണ് കേസിലെ ഒന്നാം പ്രതി. എം.ശിവശങ്കർ 29 ാം പ്രതിയാണ്. യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗേജുകൾ എന്ന നിലയിൽ കടത്തിക്കൊണ്ടുവന്ന 61 കോടിയിലേറെ രൂപ വില വരുന്ന 167 കിലോയോളം സ്വർണം ആഭരണങ്ങളാക്കി ജ്വല്ലറികൾ വഴി വിൽപന നടത്തിയതായാണ് കസ്റ്റംസിെൻറ കണ്ടെത്തൽ.
സ്വർണക്കടത്ത് ഗൂഢാലോചനയിൽ പങ്കാളിയായെന്ന ആരോപണമാണ് ശിവശങ്കറിനെതിരെയുള്ളത്. കള്ളക്കടത്തിലെ പ്രധാന സൂത്രധാരൻ കെ.ടി. റമീസാണെന്നും കുറ്റപത്രം ആരോപിക്കുന്നു. ഇവരെ കൂടാതെ, കസ്റ്റംസ് ബ്രോക്കർ ഗുഡ്ഫ്രെ പ്രതാപ്, എമിറേറ്റ്സ് സ്കൈ കാർഗോ എന്നിവയും പ്രതിപ്പട്ടികയിലുണ്ട്. ഹൈദരാബാദിലെ ജ്വല്ലറി ഷോപ്പുകളിലാണ് ആദ്യം സ്വർണം എത്തിയതെങ്കിലും ഇത് വിൽപന നടത്തിയ കേരളത്തിലെ ജ്വല്ലറികൾ അടക്കം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാൽ, സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനത്തിനാണെന്ന എൻ.ഐ.എയുടെ അവകാശവാദങ്ങളെക്കുറിച്ച് കസ്റ്റംസിെൻറ കുറ്റപത്രത്തിൽ പരാമർശങ്ങളൊന്നുമില്ല. മുൻ കോൺസുൽ ജനറൽ അടക്കം യു.എ.ഇ കോൺസുലേറ്റിലുള്ളവരെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര ആഭ്യന്തര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല
സ്വർണക്കടത്ത് കേസിെൻറ തുടക്കത്തിൽ മന്ത്രിമാർ അടക്കമുള്ളവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നെങ്കിലും കസ്റ്റംസ് സമർപിച്ച കുറ്റപത്രത്തിൽ ഇവരെക്കുറിച്ച് പരാമർശമില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ 30 കിലോ സ്വർണം കടത്തിക്കൊണ്ടുവന്ന യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയതോടെയാണ് വൻ സ്വർണക്കടത്ത് റാക്കറ്റിെൻറ വിവരങ്ങൾ പുറത്തുവന്നത്. തുടരന്വേഷണത്തിൽ 2019 - 2020 കാലയളവിൽ സമാന രീതിയിൽ 167 കിലോ സ്വർണം കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
കസ്റ്റംസിെൻറ പ്രോസിക്യൂഷൻ സെൽ അസി.കമീഷണർ ആർ.ലതയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. കോടതിയുടെ പരിശോധനക്ക് ശേഷമാവും ഇത് ഫയലിൽ സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുക. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരാണ് നിർണായക പങ്ക് വഹിച്ചത്. മുഹമ്മദ് ഷാഫി, ജലാൽ എ.എം, റബിൻസ് ഹമീദ്, സൈദലവി, സംജു, ഷംസുദ്ദീൻ, അബ്ദു, ഹംജദ് അലി, അബ്ദുൽ ഹമീദ്, അബൂബക്കർ, ഹംസത്ത് അബ്ദുൽ സലാം, ഉല്ലാസ് കുറുപ്പ് എന്നിവരാണ് സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചത്.
മുഹമ്മദ് അൻവർ, മുഹമ്മദ് അലി, ഷറഫുദ്ദീൻ, മുഹമ്മദ് ഷഫീഖ്, മുസ്തഫ, അബ്ദുൽ അസീസ് എന്നിവരാണ് മറ്റ് പ്രതികളുടെ നിർദേശപ്രകാരം സ്വർണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്നത്. ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികൾക്കെതിരെ പിന്നീടാവും കുറ്റപത്രം സമർപ്പിക്കുക.
ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ് വഴി
സ്വർണക്കടത്തിന് പ്രതികൾ ആസൂത്രണം നടത്തിയത് 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ഉണ്ടാക്കിയ ടെലിഗ്രാം ഗ്രൂപ് വഴിയെന്ന് കസ്റ്റംസ്. സരിത്, സന്ദീപ് നായർ, റമീസ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. റമീസിെൻറ നിർദേശപ്രകാരം സന്ദീപ് നായരാണ് ഗ്രൂപ് ഉണ്ടാക്കിയത്.
സ്വർണക്കടത്ത് ഇടപാടുകളുടെ മുഴുവൻ ചർച്ചകളും ഈ ഗ്രൂപ് വഴിയായിരുന്നു. സരിത് ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് ചാറ്റ് വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ വ്യാജരേഖകൾ അടക്കം കൈമാറിയത് ഈ ഗ്രൂപ് വഴിയായിരുന്നു. അധിക ചർച്ചകളും മലയാളം വോയ്സ് ചാറ്റിലൂടെയായിരുന്നു.
ചാറ്റിലൂടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബൈയിലെ ആഡംബര ഹോട്ടലിൽ സ്വർണക്കടത്തിന് ഗൂഢാലോചന നടന്നതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് ഉപയോഗിച്ച പല രേഖകളും കൈമാറിയത് ഈ ഗ്രൂപ്പിലൂടെയാണ്. സരിത് തയാറാക്കിയ രേഖകൾ യാഥാർഥ്യമെന്ന നിലയിൽ കാർഗോ അധികൃതർ സ്വീകരിച്ച് സ്വർണം വിട്ടുനൽകാൻ നടപടി സ്വീകരിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.
17 പ്രതികൾ ഒളിവിലെന്ന് കസ്റ്റംസ്
സ്വർണക്കടത്ത് കേസിൽ പിടിയിലാവാനുള്ള 17 പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ്. ഇതിൽ ഒമ്പത് പേർക്ക് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഇതുവരെ ഹാജരായിട്ടില്ലെന്ന് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. വിദേശത്തുള്ള ഫൈസൽ ഫരീദ്, പി.ടി. അഹമ്മദ് കുട്ടി, സിദ്ദീഖുൽ അക്ബർ, രാജേന്ദ്ര പ്രകാശ് പവാർ, മിഠായി ഷമീർ എന്ന മുഹമ്മദ് ഷമീർ, മഞ്ചു എന്ന മൻസൂർ, നന്ദു എന്ന നന്ദഗോപാൽ, അബ്ദുൽ ലത്തീഫ് കാപ്പിൽ, രാജു എന്ന രതീഷ് എന്നിവർക്കാണ് നോട്ടീസ് നൽകിയിരുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് കള്ളക്കടത്ത് സ്വർണം കൈപ്പറ്റിയ സെയ്തലവിയുടെ ഡ്രൈവർ ഇഖ്ബാൽ, സെയ്തലവിക്കുവേണ്ടി സ്വർണ ഇടപാട് നടത്തിയിരുന്ന നാസറുദ്ദീൻ, സിദ്ദീഖ്, മുജീബ്, സ്വർണക്കടത്തിൽ പണമിറക്കിയ ഷാജിലാൽ, റാസൽ, അൻസിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വർണം വാങ്ങാൻ രണ്ട് തവണ പോയ സമീൽ എന്ന ബാവ എന്നിവരെ കണ്ടെത്താൻ ശ്രമം നടത്തിവരികയാണ്. ഇവർക്കെതിരെ ഉടൻ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഇവർകൂടി വരുന്നതോടെ പ്രതികളുടെ എണ്ണം 46 ആവും.
കേസിലെ പ്രതികൾ
1. തിരുവനന്തപുരം തിരുവല്ലം മുദ്രയിൽ പി.എസ്. സരിത്, 2. തിരുവനന്തപുരം കവഡിയാർ അമ്പലമുക്ക് താനാ അപാർട്മെൻറിൽ സ്വപ്ന സുരേഷ്, 3. തിരുവനന്തപുരം അരുവിക്കര ഉപഹാർ വീട്ടിൽ സന്ദീപ് നായർ, 4. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ തെക്കേകളത്തിൽ കെ.ടി.റമീസ്, 5. മൂവാറ്റുപുഴ ആനിക്കാട് ആര്യങ്കാലായിൽ എ.എം.ജലാൽ, 6. മൂവാറ്റുപുഴ പെരുമറ്റം കരിക്കനകുടിയിൽ റബിൻസ് ഹമീദ്, 7. മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ വീട്ടിൽ പി.മുഹമ്മദ് ഷാഫി, 8. മലപ്പുറം വേങ്ങര പറമ്പിൽപടി എടക്കനാടൻ വീട്ടിൽ ഇ.സെയ്തലവി, 9. കോഴിക്കോട് എരഞ്ഞിക്കൽ റസിയ മൻസിലിൽ ടി.എം. സംജു, 10. എരഞ്ഞിക്കൽ പൂമകോത്ത് വീട്ടിൽ ഷംസുദ്ദീൻ, 11. മലപ്പുറം കോട്ടക്കൽ പാട്ടത്തൊടി വീട്ടിൽ പി.ടി. അബ്ദു, 12. കൊണ്ടോട്ടി ഒന്നാം മൈൽ ബാബു നിവാസിൽ കെ.ഹംജദ് അലി,
13. മലപ്പുറം മഞ്ചേരി കൂമംകുളം തരമണ്ണിൽ മുഹമ്മദ് അൻവർ, 14. കൂട്ടിലങ്ങാടി പടിക്കമണ്ണിൽ വീട്ടിൽ പി.എം.അബ്ദുൽ ഹമീദ്, 15. മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂർ പഴേടത്ത് വീട്ടിൽ അബൂബക്കർ, 16. മഞ്ചേരി മരിയാട് പുളിക്കുത്ത് വീട്ടിൽ ഹംസത്ത് അബ്ദുൽ സലാം, 17. കോഴിക്കോട് വട്ടക്കിണർ കോൻകണ്ടിപറമ്പ് സി.വി. ജിഫ്സൽ, 18. കൊടുവള്ളി കൈവേലിക്കൽ വീട്ടിൽ എം.മുഹമ്മദ് അബ്ദു ഷമീം, 19. മലപ്പുറം വണ്ടൂർ ചാറ്റോലിൽ വീട്ടിൽ മുഹമ്മദ് അസ്ലം, 20. ആലപ്പുഴ മാന്നാർ ഷംഗോലിൽ വീട്ടിൽ ഉല്ലാസ് കുറുപ്പ്, 21. മൂവാറ്റുപ്പുഴ രണ്ടാർ, എടക്കാട്ടിൽ വീട്ടിൽ മുഹമ്മദ് അലി, 22. മൂവാറ്റുപുഴ മുള്ളരിക്കാട്ട് വീട്ടിൽ മുഹമ്മദ് അലി, 23. പെരിന്തൽമണ്ണ കുറുപ്പൻതൊടി വീട്ടിൽ കെ.ടി. ഷറഫുദ്ദീൻ, 24. പാലക്കാട് മണ്ണാർകാട് അമ്പഴക്കേൽ വീട്ടിൽ മുഹമ്മദ് ഷഫീഖ്, 25. കോഴിക്കോട് പതിമംഗലം പുന്നക്കൽ മീത്തൽ പി.എം. മുസ്തഫ, 26. മലപ്പുറം ഐക്കരപ്പടി മുതുവറ വീട്ടിൽ അബ്ദുൽ അസീസ്, 27. തിരുവനന്തപുരം വള്ളക്കടവ് സീ വ്യൂ വീട്ടിൽ ഗോഡ്െഫ്ര പ്രതാപ്, 28. എമിറേറ്റ്സ് സ്കൈ കാർഗോ, 29. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.