തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആത്മഹത്യക്ക് ശ്രമിച്ച യു.എ.ഇ കോൺസൽ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. പ്രാഥമിക മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. സ്വർണം കടത്തിയ ബാഗ് പിടിച്ചുവെച്ചശേഷം ജൂലൈ ഒന്നുമുതൽ നാല് വരെ സരിത്തിനെയും സ്വപ്നയെയും ജയഘോഷ് നിരന്തരം ഫോണിൽ വിളിച്ചിരുന്നു.
ഇതേക്കുറിച്ച് കസ്റ്റംസിനും എൻ.ഐ.എക്കും പരസ്പരവിരുദ്ധ മറുപടികളാണ് ജയഘോഷ് നൽകിയത്. സ്വർണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപ്പറ്റാൻ ഒന്നാംപ്രതി സരിത്ത് എത്തിയ വാഹനത്തിൽ ജയഘോഷും ഉണ്ടായിരുന്നു. എന്നാൽ ബാഗിനുള്ളിൽ സ്വർണമാണെന്ന കാര്യം അറിയില്ലായിരുന്നെന്നും പിന്നീട് മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് ആശുപത്രിയിൽ ജയഘോഷ് കസ്റ്റംസിന് നൽകിയ മൊഴി.
അറ്റാഷെ രാജ്യം വിട്ടതിനെ തുടർന്ന് ജയഘോഷ് നടത്തിയ ആത്മഹത്യ ശ്രമം നാടകമാണെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. സ്വർണക്കടത്തിൽ അറ്റാഷക്കൊപ്പം ജയഘോഷിനും വ്യക്തമായ പങ്കുണ്ട്. അറ്റാഷെ രാജ്യംവിട്ട സ്ഥിതിക്ക് തന്നിലേക്കും അന്വേഷണമെത്തിയേക്കുമെന്ന ഭയമായിരുന്നു ഇൗ നീക്കത്തിന് പിന്നിൽ. ആത്മഹത്യശ്രമത്തിന് പിന്നിൽ മറ്റാരുടെയെങ്കിലുമുണ്ടോയെന്നും അന്വേഷിക്കും. തിങ്കളാഴ്ച സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ കിട്ടിയശേഷം തീയതി നിശ്ചയിക്കും. ജയഘോഷിെൻറ നിയമനം അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. സർവിസ് ചട്ടങ്ങൾ ലംഘിച്ചതിന് നിലവിൽ ജയഘോഷ് സസ്പെൻഷനിലാണ്.