ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും പോറ്റി കടത്തി
text_fieldsകൊച്ചി: ചെമ്പെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് കടത്തിയവയിൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും. സ്വർണം പൂശാനെന്ന പേരിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും കടത്തിയത്. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയതിന് പുറമെയാണിതെന്ന് ദേവസ്വം വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കട്ടിളപ്പാളികളിലും ദ്വാരപാലക ശിൽപങ്ങളിലും സ്വർണം പൂശിയതിന് ശേഷമുണ്ടായിരുന്ന 474.9 ഗ്രാം സ്വർണം 2019 ഒക്ടോബർ 10ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം കൽപേഷ് എന്നയാൾക്ക് കൈമാറിയതായി സ്മാർട് ക്രിയേഷൻസ് പറയുന്നു. ഇത്രയും സ്വർണം ദേവസ്വം ബോർഡിന് കൈമാറിയതായും രേഖയില്ലെന്നും എസ്.പി സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലുണ്ട്.
പ്രഥമദൃഷ്ട്യാ ഗുരുതര കുറ്റങ്ങളാണ് നടന്നതെന്നിരിക്കെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ കൈമാറ്റം നടത്തിയതും ഇവയിൽനിന്ന് അനുവാദമില്ലാതെ സ്വർണം നീക്കിയതും നീക്കിയ സ്വർണം അപഹരിച്ചെടുത്തതും ഗൗരവ കുറ്റമാണ്. ആറാഴ്ചക്കുള്ളിൽ എസ്.ഐ.ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും കോടതി നിർദേശിച്ചു.
‘സ്വർണപ്പാളി’ അയ്യപ്പസംഗമത്തിനെതിരായ ഗൂഢാലോചന- മുഖ്യമന്ത്രി
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സ്വർണപ്പാളി ആരോപണം പോറ്റി ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആ ഗൂഢാലോചനയിൽ പങ്കാളികളായവരെ കുറിച്ച് പുറത്തുവരരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അത് പുറത്തുവരാതിരുന്നതെന്നും അന്വേഷണം നടന്നാൽ ആരൊക്കെ നേരിട്ട് പങ്കാളിത്തം വഹിച്ചു, ആരൊക്കെ പുറമെ നിന്ന് സഹായിച്ചുവെന്നും വ്യക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2018ൽ സംഭവം നടന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപെട്ടില്ലേ എന്ന ചോദ്യത്തിന് ശ്രദ്ധയിൽപെട്ടപ്പോൾ നടപടി തുടങ്ങിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, വന്നിടത്തോളം അങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആര്‍ക്ക് വീഴ്ചയുണ്ട്, ആര്‍ക്ക് വീഴ്ചയില്ല എന്ന് ഇപ്പോള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലുണ്ടായ ക്രമക്കേടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഹൈകോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നതില്‍ സംശയിക്കേണ്ട. ഹൈകോടതി അത്തരമൊരു നിലപാട് കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറും ഹൈകോടതിയും രണ്ടു ഭാഗത്തല്ല. കുറ്റം ചെയ്തവരുണ്ടെങ്കില്‍ നിയമത്തിന്റെ കരങ്ങളില്‍ എത്തിപ്പെടണമെന്നും ആവശ്യമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ട്രോങ് റൂം തുറന്ന് പരിശോധന
പത്തനംതിട്ട: ഹൈകോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗം ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശനിയാഴ്ച ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. 2017 മുതൽ വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തും. പൊരുത്തക്കേടുണ്ടായാൽ സ്വർണം തൂക്കി നോക്കുന്നത് ഉൾപ്പടെ പരിശോധനകൾ നടത്തും. സ്ട്രോങ് റൂം മഹസർ രേഖകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കും. വഴിപാടായി കിട്ടുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ക്ഷേത്രം ആവശ്യത്തിനായി സ്വർണവും വെള്ളിയും ഉപയോഗിക്കുകയോ, സ്ട്രോങ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ശബരിമല അസിസ്റ്റൻറ് എക്സിക്യുട്ടീവ് ഓഫിസറുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

