വിരമിക്കുന്നവർക്ക് കിൻഫ്രയുടെ ഫണ്ടിൽനിന്ന് സ്വർണ നാണയം: തുക തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
text_fields
കോഴിക്കോട് : വിരമിക്കുന്ന ജീവനക്കാർക്ക് കിൻഫ്രയുടെ ( കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മന്റെ് കോർപറേഷൻ) ഫണ്ടിൽ നിന്ന് സ്വർണ നാണയം വാങ്ങിയ തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. കിൻഫ്രയുടെ ഫണ്ടിൽ നിന്ന് സ്വർണ നാണയം വാങ്ങി നൽകിയത് പൊതു പണത്തിൻറെ ദുർവിനിയോഗമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതിനാൽ അടിയന്തിരമായി ഈ സ്വർണ നാണയങ്ങൾ തിരികെ കിൻഫ്രയുടെ സ്റ്റോക്കിലെടുത്ത് ഓഫീസിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം ഭരണ വകുപ്പ് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം സ്വർണ നാണയങ്ങൾ പർച്ചേഴ്സ് നടത്തിയതിന് ചെലവായ 1.15 ലക്ഷം രൂപ 18 ശതമാനം പലിശ സഹിതം മാനേജിങ് ഡയറക്ടർ, ഫിനാൻസ് മാനേജർ, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ എന്നിവരിൽ നിന്ന് തുല്യമായി ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വിരമിക്കുന്ന ജീവനക്കാർക്ക് സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്നും ഗിഫ്റ്റ് വാങ്ങി നൽകിയത് ക്രമരഹിതമാണ്. 2020 ജനുവരി മുതൽ നാളിതുവരെയുള്ള കാലയളവിൽ സ്വർണനാണയങ്ങൾ എന്ന് ഇനത്തിൽ മൂന്ന് പർച്ചേസുകൾ നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. 2020 നവംബർ 17ന് 40,306 രൂപക്ക് ഗോൾഡ് കോയിൻ വാങ്ങി. 2021 ഏപ്രിൽ 27ന് 37,935 രൂപക്ക് രണ്ടാമത്തെ ഗോൽഡ് കോയിൻ വാങ്ങി. 2021 ആഗസ്റ്റ് 31നാണ് 37,500 രൂപക്ക് മൂന്നാമത്തെ ഗോൾഡ് കോയിൻ വാങ്ങിയയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
എന്താവശ്യത്തിനും വാങ്ങി നിലവിൽ ആരുടെ കൈവശമാണ് സ്വർണ നാണയം എന്ന് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിച്ചില്ല. കിൻഫ്ര ഓഫീസിൽ ഇത് സംബന്ധിച്ച ബില്ല്, വൗച്ചർ എന്നിവ അല്ലാതെ മറ്റൊന്നും ലഭ്യമല്ല. ഉത്തരവുകൾ ഒന്നും വാങ്ങാതെയാണ് ഫിനാൻസ് ഓഫീസർ സ്വർണനായണയം വാങ്ങുന്നതിന് തുക അനുവദിച്ചത്.
കിൻഫ്രയിൽ പ്രവർത്തിച്ചിരുന്ന മൂന്നുപേർ വിരമിച്ചപ്പോൾ അവർ നൽകിയ സംഭാവന പരിഗണിച്ച് ചെറിയ പരിതോഷികം നൽകുന്നതിന് സ്വർണ നാണയം വാങ്ങിയെന്നാണ് വിശദീകരണം. ഇത് ഉദ്യോഗസ്ഥർക്ക് പ്രചോദനവും ആർജവവും നൽകുമെന്നാണ് വിലയിരുത്തൽ. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് സഹായകരമായിരിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
ഒറ്റപ്പെട്ട പർച്ചേസ് ആയതിനാൽ സ്റ്റോർ പർച്ചേസ് മാനുവൽ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പ്രായോഗികമല്ല എന്നും മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു. സ്വർണ വില അതാത് ദിവസത്തെ കമ്പോളനിലവാരം അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ഇത് ഗിഫ്റ്റായി കൊടുക്കാനാണ് വാങ്ങിയതെന്ന് തുടർന്നുള്ള വിതരണവും സ്റ്റോർ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ഈ വിശദീകരണം അംഗീകരിക്കാനില്ലെന്നാണ് ധനവകുപ്പിന്റെ റിപ്പോർട്ട്. സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്നും ഗിഫ്റ്റ് വാങ്ങി നൽകിയത് ക്രമരഹിതമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.