ആഗോള അയ്യപ്പ സംഗമം; മന്ത്രി വാസവൻറെ മറുപടിയിൽ ആശയക്കുഴപ്പം
text_fieldsവി.എൻ. വാസവൻ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിൽ ആശയക്കുഴപ്പം. സംഗമത്തിന് സ്പോൺസർഷിപ്പ് ഇനത്തിൽ കേരള ബാങ്ക് തുക നൽകിയിട്ടുണ്ടോ എന്ന എൻ. ഷംസുദ്ദീന്‍റെ ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്. അയ്യപ്പസംഗമത്തിനായി ജി.എസ്.ടി കഴിഞ്ഞ് 85 ലക്ഷം രൂപ കേരള ബാങ്ക് നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ പറഞ്ഞിരുന്നു. സംഗമത്തിന് കേരള ബാങ്ക് സ്പോൺസർഷിപ്പ് അല്ലാതെ സംഭാവന ആയാണ് പണം നൽകിയതെന്നാണ് മന്ത്രിയുടെ ഓഫിസിന്‍റെയും കേരള ബാങ്കിന്‍റെയും വിശദീകരണം.
അയ്യപ്പ സംഗമം; രണ്ട് കോടി ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടക്കും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ശബരിമല ജനറൽ ഫണ്ടിൽനിന്ന് എടുത്ത രണ്ടുകോടി രൂപ കണക്കുകൾ അന്തിമമാകുന്ന മുറക്ക് ദേവസ്വംബോർഡിന്‍റെ ജനറൽ ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. ഇത്തരം പരിപാടികള്‍ക്കുവേണ്ടി പ്രത്യേകം ബാങ്ക് അക്കൗണ്ട് ധനലക്ഷ്മി ബാങ്കിന്റെ നന്ദന്‍കോട് ശാഖയില്‍ ആരംഭിച്ചു. അഞ്ചുകോടി രൂപ ഈ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ തുക സ്പോണ്‍സര്‍മാരില്‍നിന്ന് ലഭ്യമാകുന്ന മുറക്ക് ജനറല്‍ ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇപ്രകാരം സ്പോണ്‍സര്‍ഷിപ്പ് തുക ലഭിച്ചപ്പോള്‍ സംഗമത്തിന് ചെലവായ മൂന്നുകോടി ബോര്‍ഡിന്റെ ജനറല്‍ ഫണ്ടിലേക്ക് 2025 ഒക്ടോബർ 17ന് തിരികെ നിക്ഷേപിച്ചു. ഇതിന് ശേഷവും സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയടക്കം അവശേഷിക്കുന്ന 2,72,40,912 രൂപ ഇതേ അക്കൗണ്ടില്‍ ബാക്കിയുണ്ട്. കണക്കുകള്‍ അന്തിമമാകുന്നമുറക്ക് ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടിലേക്ക് ആ തുക നിക്ഷേപിക്കാവുന്നതാണെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ വൈദ്യുതി നയം; ആശങ്ക കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: ദേശീയ വൈദ്യുതി നയത്തിന്റെ കരടിലെ ചില നിർദ്ദേശങ്ങൾ കേരളത്തിന്‍റെ നിലവിലെ വൈദ്യുതി വിതരണ മാതൃകക്കും സാമൂഹിക സാഹചര്യങ്ങൾക്കും പ്രതികൂലമായി ബാധിക്കാൻ സാഹചര്യമുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയസഭയിൽ അറിയിച്ചു. കരട് നയത്തിലെ ക്രോസ് സബ്സിഡി സംവിധനം ക്രമേണ കുറക്കണമെന്ന നിർദ്ദേശം സംസ്ഥാനവും കെ.എസ്.ഇ.ബിയും ഗൗരവത്തോടെ വിലയിരുത്തുകയാണ്. സംസ്ഥാനത്ത് വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള പ്രധാന ഉപാധിയായ ക്രോസ് സബ്സിഡി സംവിധാനം കുറയുന്നതിലൂടെ ഗാർഹികവും കാർഷികവുമായ ഉപഭോക്താക്കൾക്ക് നിരക്ക് വർധനവിലൂടെ സാമ്പത്തിക ഭാരം ഉണ്ടാകാനിടയുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ, ഉപഭോക്തൃ സംരക്ഷണം, സബ്സിഡി സംവിധാനത്തിന്റെ തുടർച്ച എന്നിവ ഉറപ്പാക്കുന്ന രീതിയിൽ മാത്രമേ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പരിഗണിക്കാവൂ എന്നാണ് കേരളത്തിന്‍റെ നിലപാട് എന്നും മന്ത്രി അറിയിച്ചു.
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിശോധനയിൽ
തിരുവനന്തപുരം: സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ സഹകരണ വകുപ്പിന് കീഴിലുള്ള ബോര്‍ഡുകളില്‍ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. സഹകരണ സര്‍വിസ് പരീക്ഷ ബോര്‍ഡിലെയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിലെയും 20 കരാര്‍- ദിവസവേതന ജീവനക്കാരെയാണ് ചട്ടങ്ങള്‍ കാറ്റില്‍പറത്തി സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്. സഹകരണ സര്‍വിസ് പരീക്ഷ ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെയും ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേരെയും സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട സഹകരണ സര്‍വിസ് പരീക്ഷ ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനം സഹകരണസംഘം രജിസ്ട്രാര്‍ പരിശോധിച്ച് വരികയാണെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
വേനല്‍ക്കാല വൈദ്യുതി ഉപയോഗം വര്‍ധിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനല്‍ക്കാല വൈദ്യുതി ഉപയോഗം വര്‍ധിച്ചേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉയര്‍ന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ ഏപ്രിലിലാകും ഉപയോഗം കൂടുകയെന്നാണ് കെ.എസ്.ഇ.ബി. കണക്ക് കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രതിദിന ഉപയോഗം 97.4 ദശലക്ഷം യൂനിറ്റും പ്രതിമാസ ഉപയോഗം 3020.192 ദശലക്ഷം യൂനിറ്റുമായിരുന്നു. ഇത് ഇക്കൊല്ലം മാര്‍ച്ചില്‍ യഥാക്രമം 111.7 ദശലക്ഷം യൂനിറ്റും 3243.43 ദശലക്ഷം യൂനിറ്റുമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ധന സർചാർജ്; കെ.എസ്.ഇ.ബി ഈടാക്കിയത് 481.31 കോടി
തിരുവനന്ത പുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ധന സര്‍ചാര്‍ജിലൂടെ കെ.എസ്.ഇ.ബി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത് 481.31 കോടി രൂപ. ഇതില്‍ 238.76 കോടിയും ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നാണ്. വാണിജ്യ സ്ഥാപനങ്ങളില്‍നിന്ന് 85.47 കോടിയും വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് 20.41 കോടിയുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

