തന്നേക്കാൾ താഴ്ന്നവരോട് പുച്ഛം, ഓഫിസിനെ കരിയർ ബിൽഡിങ്ങിനുള്ള കോക്കസ് ആക്കി മാറ്റി; ആര്യ രാജേന്ദ്രനെതിരെ കൗൺസിൽ അംഗം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെ ലക്ഷ്യമിട്ട് കൗൺസിൽ അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്യയുടെ പേര് പരാമർശിക്കാതെയാണ് കൗൺസിൽ അംഗമായ ഗായത്രി ബാബു എഫ്.ബിയിൽ കുറിപ്പിട്ടത്. കൗൺസിലിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി.
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്.ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമെന്‍ററി പ്രവർത്തനത്തിൽ എൽ.ഡി.എഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയതെന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫിസ് മാറ്റി എടുത്ത സമയം പുറത്ത് വന്നിരിക്കുന്ന നാലാളുകളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിൽത്താനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം.അതേസമയം,കോർപറേഷനിലാകട്ടെ,എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ,കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

