7000 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി മലപ്പുറത്ത് കസ്റ്റഡിയിൽ
text_fieldsയു.ടി.എസ് തട്ടിപ്പ് കേസിൽ പിടിയിലായ പ്രതി ഗൗതം രമേശിനെ മലപ്പുറത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
മലപ്പുറം: മലയാളികളിൽ നിന്നടക്കം 7000 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്നാട് സ്വദേശി ഗൗതം രമേശിനെ (32) മലപ്പുറത്ത് നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി. കോയമ്പത്തൂർ ആസ്ഥാനമായ യൂനിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്) എം.ഡിയായ ഗൗതം രമേശിന് കീഴിൽ കമ്പനി 80,000ത്തിലധികം പേരെ വഞ്ചനക്കിരയാക്കിയതായാണ് പൊലീസ് നൽകുന്ന വിവരം.
സെപ്റ്റംബർ 12ന് സേലത്ത് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മലപ്പുറത്തെത്തിച്ചത്. ഉച്ചയോടെ ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഇരട്ടി പണം വാഗ്ദാനം ചെയ്താണ് യു.ടി.എസ് മൂന്ന് വർഷത്തോളമായി ഏജൻറുമാർ മുഖേനയും നേരിട്ടും നിക്ഷേപം സ്വീകരിച്ചുവന്നത്. വിവിധ ബിസിനസ് മേഖലകളിൽ പണം നിക്ഷേപിക്കുമെന്നും ഓരോ മാസവും ലാഭവും ചേർത്ത് 20 ശതമാനം വീതം തിരിച്ചുനൽകുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് 10 മാസം കൊണ്ട് രണ്ട് ലക്ഷം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, രണ്ടോ മൂന്നോ മാസം മാത്രമാണ് മിക്കവർക്കും പണം കിട്ടിയത്. ഇവരിൽ ഭൂരിഭാഗവും ലഭിച്ച വിഹിതം കൂടുതൽ ലാഭത്തിനായി തിരിച്ച് നിക്ഷേപിക്കുകയും ചെയ്തു. കേരളത്തിൽ ആയിരക്കണക്കിന് പേർ തട്ടിപ്പിനിരയായി. തമിഴ്നാട്ടിൽ നിന്നടക്കം ആകെ 500ൽ താഴെ പേർ മാത്രമാണ് പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിട്ടുള്ളത്.
മലപ്പുറം, പാലക്കാട് ജില്ലകളിലായി രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് കേരള പൊലീസിെൻറ അന്വേഷണം. മലപ്പുറം, കോട്ടക്കൽ സ്റ്റേഷനുകളിൽ രണ്ട് വീതവും പാലക്കാട്ട് മൂന്നും കേസുണ്ട്. മലപ്പുറം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിനാണ് അന്വേഷണച്ചുമതല. കോയമ്പത്തൂർ സുളൂർ എടയാർ പാളയം സ്വദേശിയായ ഗൗതം രമേശിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞയുടനെ കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം സേലത്തേക്ക് തിരിച്ചിരുന്നു.
എ.എസ്.ഐമാരായ ഷൈജു, സാജു, അഷ്റഫ്, എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ മുഹമ്മദ് ഷാക്കിർ, ജസീർ, സൈദ് മുഹമ്മദ് എന്നിവരും സംഘത്തിലുണ്ട്. രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയെ കോടതി ഏഴ് ദിവസത്തേക്ക് വിട്ട് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

