പൊതുപണിമുടക്കിന് കെ.എസ്.ആർ.ടി.സി ഓടുമെന്ന് ഗണേശ് കുമാർ; കേരളത്തിൽ ജീവനക്കാർ സന്തുഷ്ടരെന്ന് ഗതാഗതമന്ത്രി
text_fieldsതിരുവനന്തപുരം: പൊതുപണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അനാവശ്യസമരമാണ് ബസ്സുടമകൾ നടത്തുന്നത്. ജി.പി.എസും, സ്പീഡ് ഗവർണറും ഒഴിവാക്കാനാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് നടപ്പില്ല. വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടാകും. വിദ്യാർഥി യൂനിയനുകളുമായി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയെ തള്ളി വിവിധ കെ.എസ്.ആർ.ടി.സി യൂനിയകൾ രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചപ്പോൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി.
കേന്ദ്രസർക്കാറിന്റെ തൊഴിൽദ്രോഹ, കർഷകവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വിൽപന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.
കർഷകർ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 25 കോടി തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് പ്രതിനിധി അമർജിത് കൗർ പറഞ്ഞു. സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി നേതാക്കൾ, സംയുക്ത കിസാൻ മോർച്ച, കാർഷിക തൊഴിലാളി സംഘടനകൾ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

